ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ ഒരു കുടുംബത്തിലെ നാലുപേർ പിടിയിൽ
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നെത്തിയ സ്പെഷ്യല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടിയ ഒരു കുടുംബത്തിലെ നാല് യാത്രക്കാരെ പോലീസ് പിൻതുടർന്ന് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി. സിഗ്നല്‍ ലഭിക്കാത്തതിനാൽ ട്രെയിന്‍ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് നാലുപേര്‍ ഇറങ്ങി ഓടിയത്.

നാല് പേർക്ക് രോഗം
കാസർകോട് ജില്ലയില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. ഇതിൽ ഒരാള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ നിന്നുള്ള രണ്ടുപേര്‍ക്കും മംഗല്‍പ്പാടി, പൈവളിഗെ പഞ്ചായത്തുകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോടോം-ബേളൂരിലെ 43 വയസുള്ള വ്യക്തിക്കു രോഗബാധയുണ്ടായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. അതിനെക്കുറിച്ചു അന്വേഷിക്കുകയാണെന്നും ജില്ലാ സർവൈലൻസ് ഓഫീസർ അറിയിച്ചു. ഇയാൾ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

വിദേശത്ത് നിന്നെത്തിയവർക്ക്
ഗള്‍ഫില്‍ നിന്നെത്തിയ 32 വയസുള്ള വ്യക്തിയാണ് കോടോം-ബേളൂരില്‍ നിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരാൾ. ദുബായില്‍ നിന്നെത്തിയ 55 കാരനായ മംഗല്‍പ്പാടി സ്വദേശിയും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 35 വയസുള്ള പൈവളിഗെ സ്വദേശിയുമാണ് മറ്റുള്ളവര്‍. മംഗല്‍പ്പാടി പഞ്ചായത്തില്‍ നിന്നുള്ള 61 കാരനാണ് രോഗമുക്തി നേടിയത്. ഇന്നലെ പുതുതായി 20 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആകെ 2,785 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,278 പേര് വീടുകളിലും 507 പേര് ആശുപത്രികളിലുമാണ്. 263 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

അതിർത്തി കടന്ന് ബസുകൾ
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ചില പാർട്ടികളുടെ നേതൃത്വത്തിൽ ബസ്സുകളിൽ സംസ്ഥാനത്തേക്ക് ആളുകളെ കടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക വ്യാപകമായിട്ടുണ്ട്. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെയാണ് ആളുകളെ കൊണ്ടുവരുന്നതെന്നാണ് പരാതി. പരിശോധനയില്ലാതെ കൊണ്ടുവരുന്ന യാത്രക്കാരെ അവർ പറയുന്ന ഇടങ്ങളിൽ ഇറക്കുകയും കിട്ടുന്ന വാഹനങ്ങളിൽ ഇവർ വീടുകളിലെത്തുകയാണ് ചെയ്യുന്നത് .

ഒമ്പത് ബസുകൾ
മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശനിയാഴ്ച മാത്രം ഒമ്പത് ബസ്സുകളാണ് കണ്ണൂരിലെത്തിയത്. കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് കൂടുതൽ ബസ്സുകളും ഏർപ്പെടുത്തിയത്. കർണാടക, മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ്സുകൾ വാടകയ്ക്കെടുത്താണ് ആളെയെത്തിക്കുന്നത്. സർക്കാർ ബസ്സുകളയാതിനാൽ അതിർത്തികളിൽ കൂടുതൽ പരിശോധനയുണ്ടാവാറില്ല. പല ബസ്സുകളിലും നാലിലൊരുഭാഗത്തിനു മാത്രമേ സംസ്ഥാനത്തേക്ക് വരാൻ പാസുണ്ടായിരുന്നുള്ളൂ. ഈ പാസിന്റെ മറവിലാണ് ആളുകളെ കയറ്റുന്നത്. ഇറങ്ങുന്ന സ്ഥലങ്ങളിൽ സ്വന്തം വാഹനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരും ചെക്ക്പോസ്റ്റുകളിൽ രക്ഷപ്പെടുന്നത്.

ട്രെയിൻ നിർത്തിയപ്പോൾ
ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയ ഇവർ സ്റ്റേഷനു സമീപത്തുനിന്ന് ഓട്ടോയില്‍ കയറി പോവുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ അടിയന്തരമായി അന്വേഷണം നടത്തുകയായിരുന്നു.

കുടുംബം ക്വാറന്റൈനിൽ
കുമ്പള കോയിപ്പാടി സ്വദേശി ഷാജിയും കുടുംബവുമാണ് അനധികൃതമായി ട്രെയിനില്‍ നിന്ന് ഇറങ്ങിയതെന്ന് പിന്നീട് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് കുമ്പളയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നാലുപേരെയും പിന്നീട് സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റി. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചു ട്രെയിനില്‍ നിന്ന് ഇറങ്ങിയോടിയതിന് ഇവര്‍ക്കെതിരേ കേസും എടുത്തിട്ടുണ്ട്.












Click it and Unblock the Notifications