ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീ വെച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്ത്യവും അമ്പതിനായിരം രൂപ പിഴയും!
കാസര്‍ഗോഡ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീ വെച്ച് കൊലപെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും. മരണപ്പെട്ട നഫീസത്ത് മിസ്‌രിയ (23) യുടെ ഭര്‍ത്താവ് ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുള്‍ റഹ്മാന്‍ (37) ന്റെ ആദ്യ ഭാര്യ ഏരിയാല്‍ സ്വദേശിനിയായ മിസ്‌രിയ (43) ആണ് കേസിലെ പ്രതി.
2011 ആഗസ്ത് ഏഴിന് രാവിലെ ആറ് മണിക്കാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഭര്‍തൃമതി കുറ്റക്കാരിയെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തിയിരുന്നു. വധശ്രമം, കൊലപാതകക്കുറ്റം എന്നീ വകുപ്പുകളാണ് മിസ്‌രിയയ്ക്കെതിരെ ചാർത്തിയിട്ടുള്ളത് . കേസില്‍ ജഡ്ജി പിഎസ് ശശികുമാറാണ് വിധി പറഞ്ഞത്.
ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും ഏഴുമാസം ഗര്‍ഭിണിയായിരുന്ന നഫീസത്ത് മിസ്രിയയെയും ഉറങ്ങിക്കിടക്കുമ്പോൾ മിസ്‌രിയ ജനലില്‍ക്കൂടി പൊള്ളുന്ന ദ്രാവകമൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു . റഹ്മാന് കൈക്കാണ് പൊള്ളലേറ്റത് . നഫീസത്ത് മിസ്‌രിയയ്ക്ക് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റിരുന്നു. കൃത്യം നടത്തിയതിന് ശേഷം മിസ്‌രിയ ഗോവയിലേക്ക് മുങ്ങിയിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ മഞ്ചേശ്വരം പോലീസ് ഗോവയിൽ നിന്നും പിടികൂടിയത്.
തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് രണ്ടാം ഭാര്യക്കൊപ്പം താമസിക്കുന്നതിലുണ്ടായ വൈരാഗ്യമാണ് തന്നെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് മിസ്‌രിയയുടെ വാദം . പ്രധാന സാക്ഷിയായ അബ്ദുള്‍ റഹ്മാനുൾപ്പെടെ 34 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അഗ്‌നിശമനാ സേനയുടെ റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവുമടക്കമുള്ള രേഖകള്‍ പരിശോധിച്ചാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാഘവന്‍ ഹാജരായി. അന്നത്തെ കുമ്പള സി.ഐയായിരുന്ന. യു.പ്രേമന്‍ അന്വേഷിച്ച കേസില്‍ ഇദ്ദേഹത്തിനു ശേഷം ചാര്‍ജെടുത്ത സി.ഐ. ടി.പി.രജ്ഞിത്താണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.