അവസാനമെത്തിയത് കഴിഞ്ഞ വർഷം; തമ്പായിക്കും കേളുവിനും നിർമ്മിച്ച വീടിന്റെ താക്കോൽ നൽകി മടക്കം
നീലേശ്വരം: ഉമ്മൻചാണ്ടി അവസാനമായി കാസർഗോഡ് എത്തിയത് കഴിഞ്ഞ വർഷം.ജില്ലാ കോൺഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച മലയോരത്തെ അയ്യായിരത്തിലേറെ കർഷകർ അണിനിരന്ന കർഷക പ്രക്ഷോഭസംഗമത്തിൽ പങ്കെടുക്കാനായിരുന്നു അന്ന് അദ്ദേഹം എത്തിയത്. ഒരു താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
കിനാനൂർ-കരിന്തളം 185-ാം ബൂത്ത് കമ്മിറ്റി വടക്കേര കേളുവിനും തമ്പായിക്കും നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനമായിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. പിന്നീട് ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര തുടരുകയാണ്. നിലവിൽ വിലാപയാത്ര വെഞ്ഞാറമൂട് പിന്നിട്ടു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പലയിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ വളരെ പതിയെ ആണ് വിലാപയാത്ര നീങ്ങുന്നത്. വൈകീട്ടോടെ യാത്ര കോട്ടയത്ത് എത്തുമെന്നാണ് കണക്കാക്കുന്നത്.
ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെക്കും. തുടർന്ന് ജൻമനാടായ പുതുപ്പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും. വലിയ തിരക്ക് കണക്കിലെടുത്ത് കോട്ടയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. പൊതുദർശനത്തിന് ക്യു ഏർപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications