അധ്യാപകന്റെ പൂട്ടിയിട്ട വീട്ടിൽ വീണ്ടും കവർച്ചാ ശ്രമം; സിസിടിവിയുടെ ഹർഡ് ഡിസ്ക് കൊണ്ടുപോയി
കാസർഗോഡ്: സ്കൂൾ അധ്യാപകന്റെ പൂട്ടിയിട്ട വീട്ടിൽ വീണ്ടും മോഷണ ശ്രമം. കാസർകോഡ് ജിഎച്ച്എച്ച്എസ് സ്കൂളിലെ അധ്യാപകൻ ബെദ്രം പള്ളയിലെ അബ്ദുൽ റഹ്മാന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. പുലർച്ചെ 1.53 നോടെ വീട്ടിലേക്ക് മോഷ്ടാക്കൾ വരുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ സിസിടിവിയിലെ ഹാർഡ് ഡിസ്കും ഡിവിആറും അടക്കം കള്ളൻമാർ കൊണ്ടുപോയി.
കഴിഞ്ഞ സെപ്റ്റംബർ 9 നായിരുന്നു ആദ്യം ഈ വീട്ടിൽ മോഷണം നടന്നത്. അന്ന് മോഷ്ടാക്കൾ ബൈക്കിൽ എത്തുന്നത് സമീപത്തെ വീട്ടിലെ സിസിടിവി കാമറിയിൽ പതിഞ്ഞിരുന്നു. കള്ളൻമാർ മുൻപിലെ വാതിലിന്റെ പൂട്ട് തകർത്ത് വീടിന് അകത്ത് കയറുകയായിരുന്നു. അലമാരയിലെ സാധനങ്ങൾ വലിച്ച് വാരിയിട്ട് അവിടെ ഉണ്ടായിരുന്ന 2000 രൂപ മോഷ്ടിച്ചാണ് കടന്നത്.

ഈ സംഭവത്തിന് ശേഷമാണ് വീട്ടിൽ സിസിടിവി ഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയോടെ മോഷ്ടാക്കൾ വരുന്നത് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 3 പേർ വരുന്നതും പോകുന്നതുമായ ദൃശ്യമാണ് പതിഞ്ഞിട്ടുള്ളത്. മോഷ്ടാക്കളിലൊരാൾ മുഖം മൂടി ധരിച്ചിരുന്നു. ഒരാൾ പുറകിലെ വാതിലിന് സമീപം നിൽക്കുന്ന ദൃശ്യങ്ങൾ റഹ്മാന്റെ മൊബൈലിലും ലഭിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല.
ഇതോടെ നാട്ടിലുള്ള ബന്ധുവിനെ അബ്ദുൾ റഹ്മാൻ ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മോഷണ ശ്രമം നടന്നതായി കണ്ടെത്തിയത്. മുൻപിലെ പൂട്ട് തകർത്ത് അകത്ത് കടന്ന് വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങളും സാമഗ്രികളും വലിച്ചിട്ട നിലയിലായിരുന്നു. വീട്ടിൽ വിലപ്പെട്ട വസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. മുൻവാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications