റെയിൽവേ പ്രതിസന്ധി; കേന്ദ്രത്തിന് മുൻപിൽ രാജ്മോഹൻ ഉണ്ണിത്താൻ 'കവാത്ത് മറക്കുന്നു';ഡിവൈഎഫ്ഐ
കാസർകോട് : ജില്ലയിലെ റെയിൽവെ പ്രതിസന്ധി പരിഹരിക്കുന്നതിൽ മുൻകൈ എടുക്കാത്ത രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വയം അപഹാസ്യനാവുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് . ജില്ലയിലെ 8 മേൽപ്പാലങ്ങൾക്ക് കിഫ്ബി വഴി സംസ്ഥാന സർക്കാർ 285.51 കോടി അനുവദിച്ചിട്ടും റെയിൽവെ പ്രവൃത്തി തുടങ്ങാൻ തയ്യാറാകുന്നില്ല. സമ്മർദം ചെലുത്തി അനുമതി വാങ്ങിക്കേണ്ട എംപി ആകട്ടെ റെയിൽവെയിൽ ഒരിടപെടലും നടത്തുന്നില്ലെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപ്പാലം അനുമതി നേടിയത് അന്നത്തെ എംപി പി കരുണാകരൻ്റെയും എൽഡിഎഫിൻ്റെയും ശക്തമായ സമ്മർദത്തിലൂടെയായിരുന്നു. എന്നാൽ റെയിൽവെ അനുമതി ലഭിക്കാത്തതിനാൽ പാലത്തിൻ്റെ അവസാന ഗർഡർ സ്ഥാപിക്കാനുള്ള നീക്കം ഇഴയുകയാണ്.
മഞ്ചേശ്വരം, ഹൊസങ്കടി റെയിൽവേ മേൽപ്പാലങ്ങൾക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതിയും റെയിൽവെയുടെ അന്തിമ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഉദുമ മേൽപ്പാലം അടിപ്പാതയുടെ സാധ്യതാപഠനം നടത്തണമെന്നാണ് റെയിൽവെ പറയുന്നത്. കോട്ടിക്കുളം മേൽപ്പാലത്തിന് റെയിൽവെ ഭൂമികൈമാറാത്തതും പുതിയ രൂപരേഖയോട് പ്രതികരിക്കാത്തതും വിനയാവുകയാണ്.
ഇഴഞ്ഞു നീങ്ങുന്ന പരിശോധനകൾ വേഗത്തിലാക്കാൻ ഇടപേണ്ട എംപി കേന്ദ്ര ഗവൺമെൻ്റിൽ സമ്മർദം ചെലുത്താത്തത് പ്രതിഷേധാർഹമാണ്. ജില്ലയിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ സ്റ്റോപ്പും കോച്ചും വെട്ടിചുരുക്കിയും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. പോരായ്മകൾ ചൂണ്ടികാട്ടുമ്പോൾ ആക്ഷേപം ചൊരിയുന്ന എംപി കേന്ദ്ര സർക്കാരിന് മുന്നിൽ കവാത്ത് മറക്കുന്നത് പരിഹാസ്യമാണ്.
ജില്ലയിലെ റെയിൽവെയോട് അവഗണന തുടർന്നാൽ കേന്ദ്ര സർക്കാരിനും എംപിക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ഷാലുമാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസ്താവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications