എന്തെല്ലാം പകിടകളി കളിച്ചാലും കാസർകോഡ് തിരിച്ചുപിടിച്ചിരിക്കും; എംവി ബാലകൃഷ്ണൻ
കാസർകോഡ്; രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ എൽ ഡി എഫ് പ്രതിനിധികൾ പാർലമെന്റിൽ എത്തണമെന്നും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്നിം കാസർകോട് ലോക്‌സഭാ എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ. കാസർഗോഡ് എൽ ഡി എഫിന് നഷ്ടപ്പെട്ടതിലെ വേദന ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുകയാണ്. എന്തെല്ലാം പകിടകളി കളിച്ചാലും കാസർകോഡ് മണ്ഡലം എൽ ഡി എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ്‌ക്ലബ്ബിന്റെ 'ജനസഭ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽഗാന്ധി വയനാട് മത്സരിച്ചത്, അദ്ദേഹം അടുത്ത പ്രധാനമന്ത്രി ആകുമെന്ന പ്രചാരണം, ശബരിമല വിഷയം, കല്യോട്ട് സംഭവം ഇതെല്ലാമാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം കുറയാൻ കാരണമായത്. എന്നാലിന്ന് ജനങ്ങൾ വസ്തുതകൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണ കാസർഗോഡ് സി പി എം തിരിച്ചുപിടിക്കും', അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിലെത്തിയാൽ മതേതരത്വവും രാജ്യത്തിന്റെ ബഹുസ്വരതയും സംരക്ഷിക്കാൻ വേണ്ടി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടല്ല പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചത് മുതൽ ഇടതുപക്ഷം എതിർത്തിട്ടുണ്ട്. സംസ്ഥാനത്ത് നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രതിപക്ഷം അതിനൊപ്പം നിൽക്കുന്നില്ല. നിയമം നടപ്പായാൽ ആദ്യ ലക്ഷ്യം മുസ്‌ലിം വിഭാഗമായിരിക്കും. പിന്നെ, ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. 'നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. അതാണ് അങ്ങനെയുള്ള രാജ്യങ്ങള്‍ ഇന്ത്യയിലെ പൗരത്വ നിയമത്തില്‍ ആശങ്ക അറിയിച്ചത്. പൗരത്വ ഭേദഗതി കേരളത്തിലെ മതനിരപേക്ഷമനസും അംഗീകരിക്കുന്നില്ല.ആര്‍എസ്എസ് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. ഭരണഘടനയെ പിച്ചിചീന്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ജുഡീഷറിയില്‍ പോലും ഇടപെടുന്നു.
ആറ് വിഭാഗങ്ങള്‍ക്ക് മാത്രമാക്കി കേന്ദ്രം ഇപ്പോള്‍ നിയമം കൊണ്ടുവന്നു. ആ ആറ് വിഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ഇല്ല. മുസ്ലീങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത് എന്ന് ആശങ്കപ്പെട്ടാല്‍ തെറ്റ് പറയാനാകില്ല. പൗരത്വത്തിന് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ഹിന്ദു പൂജാരികളില്‍ നിന്നാണ് എന്ന് ഒരു പത്രം ഹെല്‍പ്പ് ലൈന്‍ വഴി ചോദിച്ചപ്പോള്‍ മറുപടി കിട്ടി. ഇങ്ങനെ ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വം തീരുമാനിക്കേണ്ടത് പൂജാരിമാരാണോ?', അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications