സവാദ് വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞ്; കഴിഞ്ഞത് വ്യാജപ്പേരിൽ
കാസര്‍ഗോഡ്: കൈവെട്ട് കേസ് പ്രതി സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം തുളുനാട്ടില്‍ നിന്നുമാണ് ഇയാൾ വിവാഹം കഴിച്ചത്. താൻ അനാഥനാണെന്ന് പെൺകുട്ടിയുടെ പിതാവിനേയും കുടുംബക്കാരേയും തെറ്റിധരിപ്പിക്കുകയായിരുന്നു ഇയാൾ. ഷാനവാസ് എന്ന പേരിലായിരുന്നു ഇയാൾ ഇവിടെ കഴിഞ്ഞത്.
നേരത്തേ ഉള്ളാര്‍ ദര്‍ഗയില്‍ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് താന്‍ കണ്ണൂര്‍ സ്വദേശിയാണെന്ന് സജാദ് പെണ്‍വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് വെറും ഒരു മാസം മാത്രമാണ് ഇയാൾ മഞ്ചേശ്വരത്ത് കഴിഞ്ഞത്. പിന്നീട് ജോലി ചെയ്യുന്ന സ്ഥലത്ത് വാടക വീടെടുത്ത് അവിടേക്ക് ഭാര്യയെയും കൂട്ടി പോകുകയായിരുന്നു. ഈ ബന്ധത്തിൽ നാല് വയസും ഒൻപത് മാസവും പ്രായമുള്ള രണ്ട് മക്കൾ ഉണ്ട്.

വല്ലപ്പോഴും മാത്രമേ ഇയാൾ ഭാര്യ വീട്ടിൽ എത്താറുണ്ടായിരുന്നുള്ളുവത്രേ. വിവാഹ സമയത്ത് സജാദിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചിരുന്നില്ലെന്നും കൈവെട്ട് കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭർതൃപിതാവ് എൻഐഎ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഇയാൾ മരപ്പണിയെടുത്തായിരുന്നു കഴിഞ്ഞിരുന്നു. ആരുമായും വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നും പോലീസ് പറയുന്നു.
ഇരിട്ടി നഗരസഭയിലെ തൊട്ടടുത്ത മൂന്ന് ഡിവിഷനുകളെ പ്രതിനിധീകരിക്കുന്നത് എസ് ഡി പി ഐയാണ്. ഈ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ ജോലി ചെയ്തുവന്നിരുന്നത്. റിയാസ് എന്നയാളുടെ സംഘത്തിൽ മരപ്പണിക്കാരനായി പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിനു സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീട്ടിലായിരുന്നു പണി. സവാദ് അയൽവാസികളുടേയോ ഒപ്പമുള്ളവരുടേയോ വീടുകളിൽ പോകാറുണ്ടായിരുന്നില്ലെന്നും തന്റെ വീട്ടിലേക്ക് ആരേയും ക്ഷണിക്കാറുമില്ലെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് പ്രതിയെ കുറിച്ച് നാട്ടുകാരും വീട്ടുകാരും അറിയുന്നത്. ഇപ്പോഴും സവാദ് കൈവെട്ട് കേസിലെ പ്രതിയാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ഇയാളുടെ ഭാര്യ വീട്ടുകാരും നാട്ടുകാരും പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സവാദിനെ എൻ ഐ എ പിടികൂടിയത്. അർധരാത്രി വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. 2010 ജൂലൈയിലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിൻ്റെ കെെ വെട്ടിയ സംഭവം നടന്നത്. അതിന് ശേഷം 13 വർഷമായി സവാദ് ഒളിവിലായിരുന്നു












Click it and Unblock the Notifications