ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാൻ നീക്കം; ജീവനക്കാരെ മാറ്റി, ഉപകരണങ്ങളും
കാസർഗോഡ്: ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ആശുപത്രിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
2020 ഒക്ടോബർ 26 നായിരുന്നു ടാറ്റ ആസ്പത്രിയിൽ കോവിഡ് ചികിത്സ തുടങ്ങിയത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഇവിടെ എത്തുന്ന രോഗികൾ പകുതിയും കുറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി മൂന്നിൽ താഴെ രോഗികൾ വീതമാണ് ആസ്പത്രിയിലുണ്ടായിരുന്നത്.വിദേശത്തു നിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമായിരുന്നത്രേ അവസാനമായി ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.

സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 191 പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്രയും ആരോഗ്യപ്രവർത്തകരെ നിയമിച്ചത്. എന്നാൽ കേസുകൾ കുറഞ്ഞതോടെ ഇവരിൽ 170 പേരെ മറ്റ് ആശുപത്രികളിലക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഉപകരണങ്ങളും മാറ്റി തുടങ്ങി. ഒരുകോടിയിലേറെ വിലവരുന്ന ഉപകരണങ്ങൾ ജില്ലാ ആസ്പത്രി, കാസർകോട് ജനറൽ ആസ്പത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആസ്പത്രി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ബാക്കി വരുന്ന ഉപകരണങ്ങൾ വൈകാതെ തന്നെ മാറ്റിയേക്കുമെന്നാണ് സൂചന.
അതേസമയം ആശുപത്രിയെ മെഡിക്കൽ ആൻഡ് അലൈഡ് സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയർത്താൻ നടപടി വേണമെന്ന് ജൂണിൽ ചേർന്ന ജില്ലാതല യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം സർക്കാരിൽ സമർപ്പിക്കപ്പെട്ടെങ്കിലും നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല.












Click it and Unblock the Notifications