11 പേരെ കൂടി രക്ഷപ്പെടുത്തി, തിരച്ചിലിനു 12 കപ്പലുകള്‍, തിരിച്ചെത്താന്‍ ഇനിയെത്ര പേര്‍?
359 പേരെ ഇതുവരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം/ കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മല്‍സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. 11 പേരെ കൂടി ബുധനാഴ്ച രാവിലെ രക്ഷപ്പെടുത്തി. മല്‍സ്യ തൊഴിലാളികളുമായി കടലില്‍ കണ്ടെത്തിയ ബോട്ട് നേവി ലക്ഷദ്വീപ് തീരത്ത് എത്തിച്ചുവെന്നാണ് പുതിയ വിവരം.
അതേസമയം, ഇനിയുമെത്ര പേര്‍ കടലില്‍ നിന്നു മടങ്ങിയെത്താനുണ്ടെന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്. ഇനി 92 പേര്‍ മാത്രമേ കടലില്‍ നിന്നു തിരിച്ചെത്താന്‍ ബാക്കിയുള്ളൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നിന്നു മാത്രം 200ല്‍ അധികം പേര്‍ ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത വ്യക്തമാക്കുന്നത്.

തിരച്ചിലിനായി 12 കപ്പലുകള്‍
നേവിയുടെ 12 കപ്പലുകളാണ് തിരച്ചിലിനായി കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇപ്പോഴുള്ളത്. ചൊവ്വാഴ്ച 11 കപ്പലുകളായിരുന്നു തിരച്ചിലിനു ഉണ്ടായിരുന്നത്. നേവിയുടെ തിരച്ചില്‍ സംഘത്തില്‍ മല്‍സ്യ തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
12 കപ്പലുകള്‍ കൂടാതെ ഫിഷറീസ് വകുപ്പിന്റെ അഞ്ചു ബോട്ടുകളും തിരച്ചില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. 35 നോട്ടിക്കല്‍ മൈല്‍ അകലെ വരെ തിരച്ചില്‍ നടത്തുമെന്നാണ് വിവരം.

359 പേരെ രക്ഷപ്പെടുത്തി
ഇതിനകം 359 മല്‍സ്യ തൊഴിലാളികളെ സംയുക്ത സേന ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. പ്രതിരോധ വക്താവാണ് ഇക്കാര്യമറിയിച്ചത്.
അതിനിടെയാണ് ഇനിയെത്ര പേര്‍ തിരിച്ചെത്താനുണ്ടെന്ന കാര്യത്തില്‍ അവ്യക്തതയുള്ളത്. കൊച്ചിയില്‍ നിന്നു പോയ 700 മല്‍സ്യ തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ലോങ്‌ലൈന്‍ ബോട്ട്‌സ് ഏജന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ പറയുന്നു. കടലില്‍ പോയ 68 ബോട്ടുകള്‍ കൂടി തിരിച്ചെത്താനുണ്ടെന്നാണ് ഇവരുടെ കണക്ക്.

സര്‍ക്കാരിന്റെ കണക്ക് ശരിയല്ല
ഇനി 92 പേരെ മാത്രമേ രക്ഷപ്പെടുത്താനുള്ളൂവെന്ന സര്‍ക്കാരിന്റെ കണക്ക് ശരിയല്ലെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യുജിന്‍ പെരേര വ്യക്തമാക്കി. ഇടവകകള്‍ കേന്ദ്രീകരിച്ച് ഓരോ തുറകളില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ പ്രകാരം 200ലേറെ പേര്‍ തിരുവനന്തപുരത്തു മാത്രം തിരിച്ചെത്താനുണ്ട്.
ഓഖി താണ്ഡവം കഴിഞ്ഞ് ആറു ദിവസം പിന്നിട്ടിട്ടും കടലില്‍ പെട്ടവരെ കുറിച്ചു ഒരു വിവരവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കാത്തത് അപമാനകരമാണെന്ന് യുജിന്‍ പെരേര ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റ് ഉണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. ജില്ലാ കലക്ടര്‍, മന്ത്രിമാര്‍ എന്നിവര്‍ എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു പകരം ജനങ്ങള്‍ക്കിടയിലേക്ക് വന്നിരുന്നെങ്കില്‍ അവര്‍ക്ക് ആശ്വാസമാവുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരിച്ചത് 33 പേര്‍
ഓഖി ചുഴലിക്കാറ്റ് വീശി ആറു ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 33 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരത്താണ് (21). കൊച്ചി, കൊല്ലം എന്നീവിടങ്ങളില്‍ അഞ്ചു പേര്‍ വീതവും കണ്ണൂരും കാസര്‍കോഡും ഓരോ ആളുകള്‍ വീതവുമാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ രതീഷാണ് (30) മരിച്ചത്.
ചൊവ്വാഴ്ച്ച പുറം കടലില്‍ നിന്നു കൊച്ചിയില്‍ മൂന്നു മൃതദേഹങ്ങള്‍ എത്തിച്ചിരുന്നു. പക്ഷെ ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കടലില്‍ കാണാതായവരുടെ ഡിഎന്‍എ സാംപിളുമായി മൃതദേഹങ്ങള്‍ ഒത്തു നോക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി വ്യക്തമാക്കി.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍
കഴിഞ്ഞ ദിവസം കണ്ടെത്തിയ മൂന്നു മൃതദേഹങ്ങളും മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചി തീരത്തു നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെയായി ഉള്‍ക്കടലില്‍ ഞായറയ്ക്കല്‍ ഭാഗത്തു നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചത്. മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത് ചാവക്കാട് തീരത്ത് ഉള്‍ക്കടലിലായിരുന്നു.
മൂന്നു മൃതദേഹങ്ങളും വൈപ്പിന്‍ തുറമുഖത്തേക്ക് രാത്രിയോടെ കൊണ്ടിവരികയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications