ഹൈക്കോടതിയും പറയുന്നു... ഇത് കേട്ടു കേൾവിയില്ലാത്തത്, ദിലീപ് ഇത്രയും ക്രൂരനോ?
11 പേജുള്ള ഉത്തരവാണ് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും അതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചി: പ്രതികാരത്തിനായ ലൈംഗീകമായി അക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കുന്നത് കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്ന് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ടതില്‍ വളരെ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയുമാണ് നടന്നിട്ടുളളത്. അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണിതെന്നും ഹൈക്കോടതി വിലയിരുത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ടാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
11 പേജുള്ള ഉത്തരവാണ് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും അതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തത് ജാമ്യം നിഷേധിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണെന്നും കോടതി നിരീക്ഷിച്ചു.
അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്
പ്രഥമദൃഷ്ട്യായുളള തെളിവുകള്‍ പ്രകാരം ദിലീപ് ഇതില്‍ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഒളിവിലുളള ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും കേസിലുള്‍പ്പെട്ട അഭിഭാഷകനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. നിലവിലെ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സാക്ഷികളെ സ്വാധീനിക്കാൻ എളുപ്പം
ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുളള പരാതിക്കാരന്‍ പ്രശസ്തനായ സിനിമാനടനാണ്. കൂടാതെ സിനിമകളുടെ നിര്‍മ്മാണം, വിതരണം എന്നിവ കൂടാതെ തിയറ്റേറും നടത്തുന്നുണ്ട്. ഇത്തരത്തില്‍ ചലച്ചിത്രരംഗത്തെ ഉന്നതനായ വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ കേസുമായി ബന്ധപ്പെട്ട സിനിമാ മേഖലയില്‍ നിന്നുളള സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും.
മൊബൈലും മെമ്മറി കാർഡും
കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തുന്നു.
ഇരയുടെ ജീവനുപോലും ഭീഷണി
നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ കേസിലെ ഇരയുടെ ജീവനുപോലും ഭീഷണിയാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കാനാവില്ല.
അപൂർവ്വമായ കുറ്റകൃത്യം
നടി ആക്രമിക്കപ്പെട്ടതില്‍ വളരെ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയുമാണ് നടന്നിട്ടുളളത്. അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണിത്.
ജാമ്യം കരുതലോടെ മാത്രം...
വ്യക്തിവിരോധത്തില്‍ നിന്നും ഒരു സ്ത്രീക്കെതിരെയുണ്ടായ ഗുരുതരമായ കുറ്റകൃത്യമാണിത്. അതുകൊണ്ട് തന്നെ എല്ലാവിധ കരുതലുകളോടെയും മാത്രമെ ഇത്തരം കേസുകളില്‍ കോടതി ജാമ്യം നല്‍കാറുളളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തെളിവുകളില്ലെന്ന് പ്രതിഭാഗം
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. ദിലീപിനെതിരെ സാഹചര്യ തെളിവുകള്‍ മാത്രമേ പോലീസിന്റെ പക്കലുള്ളൂവെന്നും, പത്തൊമ്പത് തെളിവുകളിലും ദിലീപിലേക്ക് ബന്ധപ്പെടുത്തുന്ന ഒരു കണിക പോലും ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.
ഇനിയും ജാമ്യത്തിന് അപേക്ഷിക്കാം
ദിലീപിന് ഇനിയും ജാമ്യത്തിന് അപേക്ഷിക്കാം. എന്നാല്‍ നിശ്ചിത ദിവസം കൂടി കഴിഞ്ഞാലെ ജാമ്യത്തിന് ഇനിയും അപേക്ഷിക്കാനാവു.