പണിമുടക്കിൽ ഉറച്ച് ടിഡിഎഫ്, '8 മണിക്കൂർ ഡ്യൂട്ടിയിൽ വിട്ടു വീഴ്ചയില്ല', മറ്റന്നാൾ വീണ്ടും ചർച്ച
സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ആർടിസി യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല.എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗികരിക്കുവെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി. ഇതോടെ മൂന്നുമണിക്കൂർ നീണ്ട ചർച്ച പരിഹാരമാകാതെ പിരിഞ്ഞത്.
സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണ വിഷയത്തിൽ മറ്റന്നാൾ മൂന്ന് മണിക്ക് വീണ്ടും ചർച്ച നടത്താനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.അതേസമയം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചരണമാണ് നടക്കുന്നതെന്ന് സിഐടിയു പ്രതികരിച്ചു. ആരോഗ്യപരമായ ചർച്ചയായിരുന്നു നടന്നതെന്നും സിഐടിയു അറിയിച്ചു.

ഓർഡിനറി ഷെഡ്യൂളുകൾ വർധിപ്പിച്ചു കൊണ്ടാണ് ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുകയെന്നും സിഐടിയു വ്യക്തമാക്കുന്നു. ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയമാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായത്
സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി രംഗത്തുണ്ട്. ഒക്ടോബർ 1 മുതൽ ഘട്ടം ഭട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. വിഷയത്തിലെ പരിഹാരമാകാതെ മുന്നോട്ട് പോയതോടെയാണ് ഒക്ടോബർ 1 മുതൽ ടിഡിഎഫ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്.
സമരം അംഗീകരിക്കാനാവില്ലന്നും ഗതാഗത മന്ത്രി ആന്റെണി രാജു വ്യക്തമാക്കിയിരുന്നു. സമരത്തിനിറങ്ങുന്നവർക്ക് ശമ്പളം നൽകില്ലന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ലന്നാണ് മന്ത്രിയുടെ നിലപാട്. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. സമരത്തിൽ പങ്കെടുക്കുന്നവർ അഞ്ചാം തിയതി ശമ്പളം വാങ്ങാമെന്ന് കരുതണ്ടന്നും ആന്റണി രാജു പറഞ്ഞിരുന്നു.സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications