12 മലയാളികളെ കേരളത്തിലേക്ക് കടത്തിയില്ല; രോഗമില്ലാത്തവരെയും തടഞ്ഞു, വാളയാറില്‍ സംഭവിച്ചത്...
പാലക്കാട്/ബെംഗളൂരു: കൊറോണ രോഗമില്ലെന്ന് ഉറപ്പ് വരുത്തി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന 12 മലയാളികളെ പാലക്കാട് പോലീസ് തടഞ്ഞ് തിരിച്ചയച്ചു. പാലക്കാട്, എറണാകുളം ജില്ലകളിലുള്ളവര്‍ക്കാണ് പോലീസിന്റെ അനാവശ്യ കര്‍കശ നിലപാട് കാരണം തിരിച്ചുപോകേണ്ടി വന്നത്.
ബെംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളില്‍ ഇവര്‍ 14 ദിവസം ക്വാറന്റൈനിലായിരുന്നു. പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് ബെംഗളൂരു ഹജ്ജ് ഭവന്‍ നോഡല്‍ ഓഫീസര്‍ ഐജാസ് അഹമ്മദിന്റെ സഹായത്തോടെ 12 പേരും നാട്ടിലേക്ക് തിരിച്ചത്. ഇവര്‍ക്കുള്ള വാഹനം ഐജാസ് അഹമ്മദ് തന്നെ ഏര്‍പ്പാട് ചെയ്തു.
എന്നാല്‍ വാളയാറില്‍ എത്തിയപ്പോള്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇവര്‍ വീണ്ടും ബെംഗളൂരുവിലേക്ക് തന്നെ മടങ്ങി. ഇപ്പോള്‍ ഹജ്ജ് ഭവനിലാണുള്ളത്. പ്രവാസികളെത്തിയാല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴാണ് ബെംഗളൂരുവില്‍ നിന്ന് വന്ന മലയാളികളുടെ ദുരനുഭവം. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....
ഏപ്രില്‍ 14നാണ് സംഭവം
ഏപ്രില്‍ 14നാണ് സംഭവം. ഐജാസ് അഹമ്മദ് ഏര്‍പ്പാട് ചെയ്ത മിനി ബസിലാണ് 12 അംഗ മലയാൡസംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വൈകീട്ട് പാലക്കാട് വാളയാറില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. കേരളത്തിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. തടയാന്‍ കാരണമെന്താണ് എന്ന് പോലീസ് വ്യക്തമാക്കിയതുമില്ല.
കളക്ടര്‍ പറയുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് അവര്‍ക്ക് പ്രവേശനം നല്‍കാതിരുന്നതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി സുരേഷ് ബാബു ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രകള്‍ കേന്ദ്രം നിരോധിച്ചിട്ടുണ്ട്. വിദേശികള്‍ എത്തിയാല്‍ ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം മാത്രമേ യാത്ര സാധ്യമാകൂ. എന്നാല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് അനുമതിയില്ലെന്നും കളക്ടര്‍ പ്രതികരിച്ചു.
രണ്ടു പേരെ ആദ്യം അയച്ചു
14 പേരാണ് ബെംഗളൂരുവില്‍ ക്വാറന്റൈനിലുണ്ടായിരുന്നത്. ഇതില്‍ യുവാവിനെയും ഭാര്യയെയും ഏപ്രില്‍ 13ന് അയച്ചു. വാളയാറില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇവരുടെ വാഹനത്തിന്റെ ഡ്രൈവര്‍ ഐജാസിനെ ബന്ധപ്പെട്ടു. അദ്ദേഹം ബെംഗളൂരു അര്‍ബണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശിവമൂര്‍ത്തിയെ വിളിച്ചു. പിന്നീട് പാലക്കാട് കളക്ടറുമായി ബന്ധപ്പെടുകയും കേരളത്തിലേക്ക് കടക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം
കമ്മീഷണര്‍ ശിവമൂര്‍ത്തി പാലക്കാട് കളക്ടര്‍ക്ക് അയച്ച മെയിലില്‍ 14 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ കാര്യം വ്യക്തമാക്കയിരുന്നു. എല്ലാര്‍ക്കും രോഗമില്ല എന്ന സര്‍ട്ടിഫിക്കറ്റുമുണ്ട്. തുടര്‍ന്നാണ് ബാക്കി 12 പേരെ ഏപ്രില്‍ 14ന് രാവിലെ കേരളത്തിലേക്ക് അയച്ചത്. ഇവരെ മടക്കി അയച്ചു. കളക്ടറുമായി ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
മടക്ക യാത്ര
രാത്രി 8.30ഓടെയാണ് 12 പേരെയും തിരിച്ചയച്ചത്. അതിര്‍ത്തി വരെ കേരള പോലീസ് ഇവരെ പിന്തുടരുകയും ചെയ്തു. വാഹനം 10 മണിക്കാണ് ഈറോഡ് എത്തിയത്. അപ്പോഴേക്കും ഇന്ധനം തീര്‍ന്നു. ഡ്രൈവറുടെ കൈവശം പണമുണ്ടായിരുന്നില്ല. 500 രൂപ പോലീസ് നല്‍കി. പിന്നീട് ഐജാസിന്റെ മകള്‍ ഗൂഗിള്‍ പേ വഴി 6000 രൂപ ഡ്രൈവര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്നാണ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നത്.
ഇന്ധനം നല്‍കാന്‍ മടിച്ചു
ഹൊസൂര്‍ വരെ തമിഴ്‌നാട് പോലീസ് ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നു. പുലര്‍ച്ചെയാണ് സംഘം വീണ്ടും ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത്. കേരള സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ഇവരെ തിരിച്ചയക്കാന്‍ സാധിക്കില്ലെന്ന് ഐജാസ് അഹമമദ് പറഞ്ഞു. ക്വാറന്‍ൈനിലുള്ളവരാണ് എന്ന് പോലീസ് പറഞ്ഞതോടെ പെട്രോള്‍ പമ്പിലുണ്ടായിരുന്നവര്‍ ഇന്ധനം നല്‍കാന്‍ മടിച്ചെന്നും ഐജാസ് ആരോപിച്ചു.
Recommended Video
രണ്ടുപേര്‍ക്ക് അനുമതി നല്‍കാന്‍ കാരണം
ആദ്യദിനത്തില്‍ വന്ന രണ്ടുപേര്‍ വിദേശത്ത് നിന്ന് ബെംഗളൂരുവിലെത്തിയതാണ്. അതുകൊണ്ടാണ് അവരെ കേരളത്തിലേക്ക് കടക്കാന്‍ അനുവദിച്ചത്. തൊട്ടടുത്ത ദിവസം വന്നവര്‍ കര്‍ണടാകത്തില്‍ നിന്ന് മടങ്ങിയവരാണ്. ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നതിന് ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും പാലക്കാട് കളക്ടര്‍ വിശദീകരിച്ചു.