വടക്കഞ്ചേരിയിൽ 12 വാഹനങ്ങള്‍ പിടിച്ചെടുത്തു, 24 വാഹനങ്ങള്‍ക്ക് പിഴ
പാലക്കാട്: അനധികൃത പാര്‍ക്കിങ്ങിനെതിരെയും നടപ്പാത കൈയേറ്റത്തിനെതിരെയും നഗരംചുറ്റിനടന്ന് നടപടിയെടുത്ത് എഎസ്പിയും സംഘവും. പോലീസ് സ്റ്റേഷന്‍ പരിസരം മുതല്‍ വടക്കഞ്ചേരി ശിവരാമ പാര്‍ക്കിന് സമീപംവരെയും വടക്കഞ്ചേരി മാര്‍ക്കറ്റ് വഴിയും തുടര്‍ച്ചയായി രണ്ടുതവണനടന്നാണ് പരിശോധന നടത്തിയത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും ഉള്‍പ്പെടെ 24 വാഹനങ്ങള്‍ക്ക് പിഴചുമത്തി. 12 വാഹനങ്ങള്‍ പിടിച്ചെടുത്തു. കടയ്ക്കുമുമ്പില്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന കടയുടമകളുടെ മൂന്ന് വാഹനങ്ങള്‍ ഒഴിപ്പിച്ചു. കടയുടമകള്‍ പാര്‍ക്കിങ് സെന്ററില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. കടയില്‍നിന്ന് നടപ്പാതയിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ചിരുന്നത് തിരിച്ചെടുപ്പിച്ചു.
ശനിയാഴ്ച പത്തുപണിയോടെ എ.എസ്.പി. വൈഭവ് സക്‌സേന, സി.ഐ. എ. ദീപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തോളം പോലീസ് സംഘമാണ് പരിശോധന തുടങ്ങിയത്. ഒരുതവണ പരിശോധനനടത്തിപ്പോയപ്പോള്‍ പരിശോധന അവസാനിച്ചെന്നുകരുതി പലരും വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിത്തുടങ്ങി. വീണ്ടും അതേവഴിതന്നെ പരിശോധനക്കെത്തിയ പോലീസ് കൈയോടെ പിടികൂടി. ചിലരെ കര്‍ശനമായി താക്കീത് ചെയ്തു. സാധനങ്ങള്‍ വാങ്ങാനായി കടയുടെമുമ്പില്‍ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധം റോഡരികില്‍ വാഹനം നിര്‍ത്തിയവരെ നടപടിയില്‍നിന്നൊഴിവാക്കി. കടയിലേക്ക് വരുന്നവരോട് റോഡില്‍ വാഹനങ്ങള്‍ ഒതുക്കിനിര്‍ത്താന്‍ പറയണമെന്ന് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി.
വഴിയോരക്കച്ചവടക്കാരെ നടപടിയില്‍നിന്നൊഴിവാക്കിയതായി ആക്ഷേപമുയര്‍ന്നെങ്കിലും കാല്‍നടയാത്രക്കാര്‍ പരിശോധന സ്വാഗതം ചെയ്തു. ഇടയ്ക്കിടെ ഇത്തരത്തിലുള്ള പരിശോധന വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ട്രാഫിക് പരിഷ്‌കരണം നാളെമുതല്‍ പുനരാംഭിക്കും മാസങ്ങളായി താറുമാറായിക്കിടന്നിരുന്ന വടക്കഞ്ചേരിയിലെ ട്രാഫിക് പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. പാലക്കാട്, ഗോവിന്ദാപുരം, മുടപ്പല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നിലവില്‍ ടൗണിലൂടെയാണ് പോകുന്നത്. ട്രാഫിക് ക്രമീകരണ കമ്മിറ്റി മുമ്പെടുത്തിട്ടുള്ള തീരുമാനപ്രകാരം ഈ ബസുകള്‍ ടി.ബി. ജങ്ഷനില്‍നിന്ന് റോയല്‍ ജങ്ഷന്‍വഴി പോലീസ് തിരിച്ചുവിടും. റോയല്‍ ജങ്ഷനില്‍ ആറുവരിപ്പാതാനിര്‍മാണം നടക്കുന്നതുമൂലമുള്ള കുരുക്കിനെത്തുടര്‍ന്നാണ് ബസുകള്‍ ടൗണ്‍വഴി പോകാന്‍ തുടങ്ങിയത്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ പോകുന്ന സര്‍വീസ് റോഡിലേക്കാണ് ടി.ബി. ജങ്ഷനില്‍ നിന്നുവരുന്ന ബസുകള്‍ പ്രവേശിക്കുന്നത്. ഇതാണ് കുരുക്കിനിടയാക്കിയത്. ഇപ്പോള്‍ ദേശീയപാതയിലൂടെ തൃശ്ശൂര്‍ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ പുതിയ സര്‍വീസ് റോഡ് നിര്‍മിച്ചതോടെ കുരുക്ക് ഒഴിവാകും. തൃശ്ശൂര്‍ഭാഗത്ത് നിന്നുളള ബസുകള്‍ ഇപ്പോള്‍ പോകുന്നതുപോലെതന്നെ തങ്കം ജങ്ഷന്‍വഴിവന്ന് ബസ് സ്റ്റാന്‍ഡില്‍ കയറിയശേഷം ടൗണിലൂടെ കടന്നുപോകണം. ഇടയ്ക്കിടെ പരിശോധന നടത്തും നഗരത്തിലെ അനധികൃതപാര്‍ക്കിങ്ങും നടപ്പാത കൈയേറ്റവും തടയുന്നതിനായി ഇടയ്ക്കിടെ പരിശോധന നടത്തും. ആദ്യഘട്ടത്തില്‍ താക്കീതും പിഴയും ഈടാക്കും. വീണ്ടും ആവര്‍ത്തിക്കയാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. വൈഭവ് സക്‌സേന, എ.എസ്.പി.