പ്രതിഷേധത്തോടെ സഭാ സമ്മേളനത്തിന് തുടക്കം, കറുപ്പിൽ പ്രതിപക്ഷ എംഎൽഎമാർ, സഭ നിർത്തി വെച്ചു
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെ പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് തുടക്കം. പ്രതിപക്ഷ നിരയിലെ ഏതാനും എംഎല്‍എമാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയില്‍ എത്തിയത്. സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുപ്പിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, എല്‍ദോസ് കുന്നപ്പിള്ളി അടക്കമുളള പ്രതിപക്ഷ എംഎല്‍എമാരാണ് കറുപ്പ് ഉടുത്ത് എത്തിയത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളികളമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. സഹകരിക്കാന്‍ സ്പീക്കര്‍ എംബി രാജേഷ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എംഎല്‍എമാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതോടെ സഭ ആരംഭിച്ച് 5 മിനുറ്റ് ആയപ്പോള്‍ തന്നെ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചു.

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളും സില്‍വര്‍ ലൈനും അടക്കമുളളവയും സഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തും.
നിയമസഭയില്‍ ഇക്കുറി മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മീഡിയാ റൂമില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. നിയമസഭാ ദൃശ്യങ്ങള്‍ സഭാ ടിവി വഴിയാണ് സംപ്രേഷണം. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.












Click it and Unblock the Notifications