കല്ലെറിഞ്ഞ് വീഴ്ത്തി, മഴു കൊണ്ട് കഴുത്തിന് വെട്ടി! 10ാം ക്ലാസ്സുകാരനെ ക്രൂരമായി കൊന്ന് സുഹൃത്തുക്കൾ!
കൊടുമണ്‍: കൊവിഡ് കാലത്ത് കേരളത്തെ ഞെട്ടിച്ച് പതിനാറ് വയസ്സുകാരന്റെ കൊലപാതകം. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ് അഖില്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പതാം ക്ലാസ് വരെ അഖിലിനൊപ്പം പഠിച്ച സുഹൃത്തുക്കളാണ് കൊല നടത്തിയത്.
Recommended Video
ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തുക്കള്‍ സൈക്കിളില്‍ എത്തി അഖിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെയുളള അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുളള ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലെത്തി. ഇവിടുന്ന് മൂവരും തമ്മില്‍ സോഷ്യല്‍ മീഡിയയിലെ കമന്റിനെ ചൊല്ലി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് പോകാന്‍ ശ്രമിച്ച അഖിലിനെ സുഹൃത്തുക്കള്‍ രണ്ട് പേരും ചേര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തി. വീണ് കിടന്ന അഖിലിനെ മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. കമിഴ്ത്തി കിടത്തിയും അഖിലിനെ വെട്ടി. തൊട്ടടുത്ത വീടിന്റെ തൊഴുത്തിന് സമീപത്ത് കിടന്ന മഴുവാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. അതിന് ശേഷം സ്ഥലത്ത് തന്നെ കുഴിയെടുത്ത് അഖിലിന്റെ മൃതദേഹം അതിനുളളിലാക്കി. മണ്ണിട്ട് മൂടി.
എന്നാല്‍ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ സംശയാസ്പദമായ രീതിയില്‍ കുട്ടികളെ അയല്‍വാസി കണ്ടതോടെയാണ് കൊലപാതക വിവരം പുറത്തായത്. ഇയാള്‍ നാട്ടുകാരെ വിളിച്ച് കൂട്ടി. നാട്ടുകാര്‍ കുട്ടികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അതിക്രൂരമായ കൊലപാതക വിവരം പുറത്തായത്. ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഉളളവര്‍ ഇടപെട്ട് മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി.
അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൊടുമണ്‍ കിഴക്ക് കരിഞ്ചേറ്റില്‍ സ്വദേശിയും മറ്റൊരാള്‍ അങ്ങാടിക്കല്‍ വടക്ക് എണ്ണശ്ശേരിപ്പടി സ്വദേശിയുമാണ്.