സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമൈക്രോൺ; രോഗബാധ യുഎഇയിൽ നിന്നും എത്തിയ ദമ്പതികൾക്ക്
തിരുവനന്തപുരം; സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി അറിയിച്ചു.
ഒമിക്രോൺ: വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം; പൊതു സ്ഥലങ്ങൾ സന്ദർശിക്കരുത്, ചടങ്ങുകളിൽ പങ്കെടുക്കരുത്- കോട്ടയം കളക്ടർ
ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം എന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ഇവർ ഒരു കാരണവശാലും ഈ കാലയളവിൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ, പൊതുസ്ഥലങ്ങൾ സന്ദര്ശിക്കുകയോ ചെയ്യരുത്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും എയർപോർട്ടിൽ വെച്ചുതന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണെന്നും കളക്ടർ പറഞ്ഞു.
ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ഉയരുന്നു; അതീവ ജാഗ്രത നിർദ്ദേശം
അതേസമയം ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോൺ കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 101 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 32 ഓളം കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 22, രാജസ്ഥാനിൽ 17, കർണാടകയിലും തെലങ്കാനയിലും 8 വീതവും ഗുജറാത്തിൽ 5,ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications