'20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവർണറുടെ കത്ത് പുറത്ത്, പരിഹസിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടേയും അനധികൃത നിയമനങ്ങളുടേയും പേരില്‍ സർക്കാറിനെതിരെ തുറന്ന യുദ്ധ പ്രഖ്യാപിച്ച തിരിച്ചടിയായി രാജ്ഭവനിലെ നിയമനങ്ങള്‍ സംബന്ധിച്ച കത്ത്. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം അയച്ച കത്താണിത്. 20 താല്‍ക്കാലിക ജീവനക്കാരെ രാജ്ഭവനില്‍ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലൂടെ ഗവർണ്ണർ ആവശ്യപ്പെടുന്നത്.

അഞ്ച് വര്‍ഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗവർണ്ണറുടെ ഇടപെടല്‍. നേരത്തെ രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച സർക്കാർ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തുകയും ചെയ്തു.

അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണ്ണറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ രംഗത്ത് എത്തി. കേരള ഗവർണറുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ഒന്നാണ് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തെന്നാണ് ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നത്.

സർക്കാരിനെതിരെ പിൻവാതിൽ നിയമനം എന്ന് നിരന്തരം ആക്ഷേപിക്കുന്ന ഗവർണർ സ്വന്തം ഓഫീസിൽ അഞ്ചുവർഷം പോലും പ്രവർത്തന പരിചയമില്ലാത്ത ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനും തന്റെ ഫോട്ടോഗ്രാഫറെ സ്ഥിര നിയമനം നടത്തുവാൻ വേണ്ടി പുതിയ പോസ്റ്റ് സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.
Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പോലും സംശയത്തിന്റെ നിഴലിൽ ആക്കാൻ വേണ്ടിയും അവരുടെ തുച്ഛമായ പെൻഷൻ പോലും ഇല്ലാതാക്കാൻ വേണ്ടിയും ബോധപൂർവ്വം കള്ള പ്രചരണങ്ങൾ നടത്തി വന്ന ഗവർണർ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വേണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്ത് സ്വന്തക്കാരെ തിരുകി കയറ്റാൻ വേണ്ടി മാത്രമാണെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു.

കേരള സർക്കാരിന് എതിരായി രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് മാത്രം ആണ് കേരള ഗവർണർ പ്രവർത്തിക്കുന്നത് എന്ന് ഈ കത്തിലൂടെ വളരെ വ്യക്തമായിരിക്കുകയാണ്. ആയതിനാൽ തന്നെ ഇത്രയും നാൾ സർക്കാരിനെതിരെ നടത്തിയിട്ടുള്ള കള്ള പ്രചാരണങ്ങളിൽ കേരള ജനതയോട് ഗവർണർ മാപ്പ് പറയണം എന്നും ഗവർണർ അയച്ച കത്ത് അധികാര ദുർവിനിയോഗം ആണോ അഴിമതിയാണോ എന്ന് ഗവർണർ തന്നെ വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു












Click it and Unblock the Notifications