മത്സ്യത്തൊഴിലാളികൾക്ക് 3.25 കോടി രൂപയുടെ ധനസഹായ വിതരണം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് 3.25 കോടി രൂപയുടെ ധനസഹായം പുതിയ വളളങ്ങളും വലയും വാങ്ങുന്നകതിന് ഇന്ന് രാവിലെ 11.00 മണിക്ക് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ വിതരണം ചെയ്യും.
സെക്രട്ടറിയറ്റ് ദർബാർ ഹാളിൽ രാവിലെ 11.00-ന് ചേരുന്ന യോഗത്തിൽ ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിലെ 64 പേർക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്. മന്ത്രി കടകംപളളി സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
പൊഴിയൂർ മത്സ്യഗ്രാമത്തിലെ നാല് പേർക്ക് 49.17 ലക്ഷം രൂപയും പൂവാറിലെ രണ്ട് പേർക്ക് 15.43 ലക്ഷം, പളളത്തെ ഒരാൾക്ക് 3.29 ലക്ഷം, അടിമലത്തുറയിലെ ആറ് പേർക്ക് 23.55 ലക്ഷം, വിഴിഞ്ഞത്തെ 19 പേർക്ക് 83.15 ലക്ഷം, പൂന്തുറയിലെ 25 പേർക്കു 108 ലക്ഷം, വലിയതുറയിലെ മൂന്ന് പേർക്ക് 11.42 ലക്ഷം, വെട്ടുക്കാട് മൂന്ന് പേർക്ക് 10.31 ലക്ഷം, പുത്തൻതോപ്പ് ഒരാൾക്ക് 4.01 ലക്ഷം രൂപയും ധനസഹായമായി നൽകും.
നാഷണൽ ഇൻഫർമാറ്റിക്ക് സെന്റർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തയ്യാറക്കിയ 'സാഗര' മോബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് കടലിൽ പോകുന്നതും വരുന്നതുമായ സന്ദേശങ്ങൾ അയക്കുന്നതിനും, മത്സ്യ ധാരാളമുളള സ്ഥലങ്ങൾ കണ്ടെത്തുന്നതിനും, അപകട സന്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുന്നതിനും, മോബൈൽ ആപ്ലിക്കേഷൻ സഹായിക്കും.
ശശി തരൂർ എം.പി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ എ മാരായ വി.എസ് ശിവകുമാർ, കെ അൻസലാൻ എം. വിൻസെന്റ്, തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് എന്നിവർ യോഗത്തിൽ പങ്കെടുക്കും.