സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ! അസാധാരണ ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ!
തിരുവനന്തപുരം: നിപ്പയ്ക്ക് പിറകേ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയും പടരുന്നു. സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇറ്റലിയില്‍ നിന്നെത്തിയവരുടെ ബന്ധുക്കള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിതതരുടെ എണ്ണം 14 ആയി. കൊറോണ പടരുന്നതോടെ സര്‍ക്കാര്‍ അസാധാരണമായ ജാഗ്രതാ നിര്‍ദേശങ്ങളാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറ്റലിക്കാരിൽ നിന്ന്
ഇറ്റലിയില്‍ നിന്നെത്തി രോഗം മറച്ച് വെച്ചവരുമായി ബന്ധപ്പെട്ടവര്‍ക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് നാല് പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്കുമാണ് പുതിയതായി കൊറോണ വൈറസ് ബാധ. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി ഉയര്‍ന്നിരിക്കുകയാണ്.
6 പുതിയ കേസുകൾ
ഇറ്റലിയില്‍ നിന്നും എത്തിയ ദമ്പതികള്‍, ഇവരുടെ മകന്‍ എന്നിവര്‍ക്കാണ് പത്തനംതിട്ടയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. പിന്നാലെ ഇവരുമായി ബന്ധപ്പെട്ട രണ്ട് പേര്‍ക്ക് കൂടി കൊറോണ പകര്‍ന്നതായി കണ്ടത്തി. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ അടുത്ത് ഇടപഴകിയ 21 പേര്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
പ്രായമായ മാതാപിതാക്കൾക്കും
ഇക്കൂട്ടത്തില്‍ ഉളള 6 പേര്‍ക്കാണ് പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ പ്രായമായ മാതാപിതാക്കള്‍, ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് സ്വീകരിച്ച മകളും മരുമകനും എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ബന്ധുക്കൾക്കും പകർന്നു
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സന്ദര്‍ശനം നടത്തി ബന്ധുവീട്ടിലുളള രണ്ട് പേര്‍ക്ക് കൂടി കൊറോണ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ വടശേരിക്കരയിലെ ബന്ധുവീട് സന്ദര്‍ശിക്കുകയും ഏറെ നേരെ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇവിടെയുളള അമ്മയ്ക്കും മകള്‍ക്കുമാണ് കൊറോണ.
11 പേരും പത്തനംതിട്ടയിൽ
ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസലോഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ബാക്കി നാല് പേര്‍ ചികിത്സയില്‍ കഴിയുന്നത്. കോട്ടയത്ത് ചികിത്സയില്‍ കഴിയുന്നതും പത്തനംതിട്ട സ്വദേശികളാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച 12 പേരില്‍ 11 പേരും പത്തനംതിട്ടക്കാരാണ്. ഒരു കേസ് കൊച്ചിയിലാണ്.
1166 പേരാണ് നിരീക്ഷണത്തിൽ
സംസ്ഥാനത്ത് ഇതുവരെ 1166 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 149 പേര്‍ ആശുപത്രികളിലാണ്. 967 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുളളത്. കൊറോണയെ നേരിടാന്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തരം അസാധാരണ നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുകയാണ്. ആശങ്കയല്ല ഈ ഘട്ടത്തില്‍ വേണ്ടത് എന്നും മറിച്ച് ജാഗ്രതയാണ് എന്നും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
കർശന നിർദേശങ്ങൾ
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുളള കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കല്യാണം അടക്കമുളള പരിപാടികള്‍ ആഘോഷം ഒഴിവാക്കി നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഏഴാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് പരീക്ഷകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ വേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം മുഴുവന്‍ അവധി നല്‍കിയിരിക്കുകയാണ്. മദ്രസയും അങ്കണവാടികളും അടക്കമാണ് ഈ മാസം അടച്ചിടുക.
Recommended Video
ശബരിമല ദർശനം ഒഴിവാക്കണം
കോളേജുകളും ഈ മാസം മുഴുവനും അടച്ചിടും. മാത്രമല്ല അവധിക്കാല ക്ലാസുകളും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ശബരിമല ദര്‍ശനം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. പൊതുപരിപാടികള്‍ക്കൊപ്പം മതപരമായ ആഘോഷങ്ങളും ഉത്സവങ്ങളും പളളികളിലെ പരിപാടികളും അടക്കം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.