68 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും
തൃശൂര്‍: അറുപത്തെട്ടുവയസ്സു പ്രായമുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു . വീട്ടുജോലി വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം നല്‍കി അറുപത്തെട്ടുക്കാരിയെ പീഡിപ്പിച്ച കേസില്‍ പുത്തൂര്‍ ചെറുകുന്ന് െഎക്യനഗറില്‍ താമസിക്കുന്ന അടൂര്‍ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി.എസ് അമ്പിളി പത്തുവര്‍ഷം കഠിന തടവിനും10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചത്.
2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലി വാങ്ങിതരാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി സ്ത്രീയെ കൊണ്ടുപോയത്. പീഡനത്തിനു ശേഷം സ്ത്രീയുടെ ബാഗും അതിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും പ്രതി തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്ബാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുധീരന്‍ പി .ഡി, സിനോജ്. എസ്, ഉമാദേവി സി .ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രീത് എസ്, ഷീജ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജോണ്‍സന്‍ ടി . തോമസ് ഹാജരായി.
അക്രമികള്‍ തമ്മില്‍ വാക്കേറ്റം , കത്തിക്കുത്ത് ; മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി പിങ്ക് പോലീസ്
തൃശൂര്‍ : സ്വരാജ് റൌണ്ടില്‍ നടുവിലാലിനു സമീപം മൂന്നുപേര്‍ തമ്മിലുള്ള തര്‍ക്കം വാക്കേറ്റവും തുടര്‍ന്ന് അതിലൊരാള്‍ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് മറ്റെയാളെ കുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നഗരത്തില്‍ പട്രോളിങ്ങ് നടത്തിയിരുന്ന പിങ്ക് പോലീസ് വാഹനം അതുവഴി വന്നത്.
സംഭവം കണ്ട പിങ്ക് പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി .കെ . ഗീത, കെ. വി രാജി എന്നിവര്‍ പോലീസ് വാഹനം അവിടെ നിര്‍ത്തി, അക്രമികളുടെ അടുത്തേക്ക് ചെന്നു. നഗരമധ്യത്തിലായിരുന്നതുകൊണ്ടുതന്നെ പെട്ടെന്നുതന്നെ അവിടെ ആള്‍ക്കൂട്ടം രൂപപ്പെട്ടു .
അക്രമികളോട് അനുനയത്തോടെ സംസാരിക്കാമെന്നു കരുതി, പോലീസുദ്യോഗസ്ഥര്‍ അവരുടെ അടുത്തെത്തി, അക്രമം നിര്‍ത്തുന്നതിനും, ആയുധം ഉപേക്ഷിക്കുവാനും ആവശ്യപ്പെട്ടു. അവര്‍ തമ്മിലുള്ള തര്‍ക്കം ഒരു പക്ഷേ, കൊലപാതകത്തിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ഗീത, ഇക്കാര്യം വയര്‍ലെസ് മുഖാന്തിരം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയുണ്ടായി. അതേസമയം വനിതാ പോലീസുദ്യോഗസ്ഥരല്ലേയെന്നു കരുതി, അക്രമികള്‍ പരസ്പരം പോര്‍വിളി തുടരുകയായിരുന്നു .
തങ്ങളുടെ നിര്‍ദ്ദേശം അക്രമികള്‍ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നു മനസ്സിലാക്കിയ വനിതാ പോലീസുദ്യോഗസ്ഥര്‍, അക്രമികള്‍ മൂന്നുപേരേയും ബലപ്രയോഗത്തിലൂടെ തള്ളിമാറ്റി. അതേ സമയം അക്രമികളിലൊരാള്‍ മറ്റേയാളെ അടിച്ചു വീഴ് ത്തുകയും, അടികൊണ്ട് നിലത്തുവീണയാളെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് അതിസാഹസികമായി വനിതാ പോലീസുദ്യോഗസ്ഥര്‍ അവരുടെ മേല്‍ ചാടിവീണ്, കത്തി തട്ടിമാറ്റുകയും, അക്രമിയുടെ കയ്യില്‍ നിന്നും കത്തി മറ്റൊരിടത്തേക്ക് തെറിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് നിലത്തുവീണുകിടന്നയാളെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.
Recommended Video
അല്‍പ്പസമയം കൊണ്ടുതന്നെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥരെത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസുദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ക്കെതിരെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു . പ്രതികള്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതികളാണെന്ന് അന്വേഷണത്തില്‍ അറിവായിട്ടുണ്ടെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു. വനിതാ പോലീസുദ്യോഗസ്ഥരുടെ സമയോചിതവും ആത്മവിശ്വസത്തോടെയുമുള്ള ഇടപെടലിലാണ് അക്രമികളെ കീഴടക്കുന്നതിനും, ക്രമസമാധാനം സംരക്ഷിക്കുന്നതിനും ഇടയാക്കിയത് .












Click it and Unblock the Notifications