കൊറോണ ഭീതി: ചൈനയിൽ നിന്ന് കേരളത്തിലെത്തിയ 80 പേർ നിരീക്ഷണത്തിൽ, 28 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന്
കൊച്ചി/മുംബൈ: ചൈനയിൽ നിന്ന് കേരളത്തിലെത്തിയ 80 പേർ നിരീക്ഷണത്തിൽ. ചൈനയിൽ വ്യാപകമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നീക്കമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് ഇതിനകം ഏഴോളം പേരിൽ ചെറിയ രീതിയിൽ രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. 73 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. എല്ലാവരും അടുത്ത കാലത്ത് ചൈന സന്ദർശിച്ച് മടങ്ങിയെത്തിയവരാണ്.
അതേ സമയം ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 11 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏഴ് പേർ കേരളത്തിലും രണ്ട് പേർ മുംബൈയിലും, ഓരോരുത്തർ വീതം ബെംഗളൂരുവിലും മുംബൈയിലും ആശുപത്രിയിൽ കഴിയുന്നുണ്ട്. എന്നാൽ 11 പേരിൽ മുംബൈയിൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടേയും ഹൈദരാബാദിലും ബെഗംളൂരുവിലും ആശുപത്രിയിൽ കഴിയുന്നവർക്കും രോഗബാധയില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

ഈ സാമ്പിളുകളിൽ ഉപയോഗിച്ച് നടത്തിയ പരിശോധന ഫലം നെഗറ്റീവാണെന്ന് ഐസിഎംആർ- എൻഐവി അറിയിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള ഒരാളുടെ പരിശോധനാ ഫലത്തിൽ റിനോവൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുമായി ഏഴ് പേരെയാണ് ആശുപത്രികളിൽ നിരീക്ഷിച്ച് വരുന്നതെന്നാണ് കേരളത്തിൽ നിന്നുള്ള ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇവരിൽ രണ്ട് പേർ കൊച്ചിയിലും ഒരാൾ തിരുവനന്തപുരത്തും, ഓരോരുത്തർ വീതം കോഴിക്കോട്ടും പത്തനംതിട്ടയിലും ആശുപത്രികളിലുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 യാത്രക്കാരിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ എറണാകുളം ജില്ലാ ആശുപത്രിയിൽ രണ്ട് പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ചൈനയിൽ നിന്നെത്തി 28 ദിവസം പൂർത്തിയാവുന്നത് വരെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകിയിട്ടുള്ള നിർദേശം. 73 പേരോടാണ് ഇത്തരത്തിൽ വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളത്. പനി, ചുമ എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന പക്ഷം ഉടൻ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കാനും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് 28 പേരുടെ ജീവനെടുത്തതിന് പിന്നാലയാണ് ലോക രാഷ്ട്രങ്ങൾ മുൻകരുതൽ നടപടികൾ കർശനമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications