ദിലീപ് ക്രൂരമായി ക്രൂശിക്കപ്പെട്ട 85 ദിവസങ്ങൾ.. ഒടുക്കം ചുട്ട മറുപടി.. അതിശക്തനായി പുറത്തേക്ക്!
കൊച്ചി: മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്കും മേലെ അടക്കിവാഴുകയായിരുന്നു ദിലീപ്. ഒരു സുപ്രഭാതത്തോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. മലയാള സിനിമയേയും കേരളത്തെ ഒന്നാകെയും ഞെട്ടിച്ച് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിന് അകത്തേക്ക്.
നീണ്ട 85 നാളുകളുടെ ജയില്‍ വാസം. നേരത്തെ നാല് തവണ ജാമ്യത്തിന് വേണ്ടി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ആരാധകരുടേയും വീട്ടുകാരുടേയും പ്രാര്‍ത്ഥനകള്‍ മാത്രം ബാക്കിയായി. ഒടുവില്‍ എല്ലാ പ്രവചനങ്ങളേയും തകിടം മറിച്ച് ദിലീപ് പുറത്തേക്ക്. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കേസ് കടന്ന് പോയ നാള്‍വഴികള്‍ ഒട്ടും എളുപ്പമുള്ളതായിരുന്നില്ല.
കാവ്യയെ മോചിപ്പിച്ച' ബുദ്ധി ദിലീപിന് വേണ്ടിയും..! കോടതിയിലെ തീപാറിയ പോരാട്ടം, അഞ്ചാം അങ്കം ജയിച്ചു
കേരളം ഞെട്ടിയ മണിക്കൂറുകൾ
ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പ്രമുഖ യുവനടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കാറിനുള്ളില്‍ രണ്ട് മണിക്കൂറോളം നടിയെ ഉപദ്രവിച്ച് സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി.
പ്രതികൾക്ക് വേണ്ടി നെട്ടോട്ടം
പള്‍സര്‍ സുനി ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് വേണ്ടി പോലീസ് കേരളമൊന്നാകെ നെട്ടോട്ടമോടി. ഒടുവില്‍ പള്‍സര്‍ സുനിയെ പൂട്ടിയത് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അതിനാടകീയമായി. ഒപ്പം കൂട്ടുപ്രതി വിജീഷും പോലീസ് പിടിയില്‍.
ദിലീപിന് എതിരെ കഥകൾ
അതിനിടെ സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിരവധി ആരോപണങ്ങളും കഥകളും പ്രചരിച്ചു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയെന്ന് മഞ്ജു വാര്യര്‍ ആരോപിച്ചു.
ഡിജിപിക്ക് ദിലീപിന്റെ പരാതി
തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ദിലീപ് പല തവണ ആവര്‍ത്തിച്ചു. അതിനിടെ പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി നാദിര്‍ഷയും ദിലീപും ഡിജിപിക്ക് പരാതി നല്‍കി. ദിലീപിന് പള്‍സര്‍ സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്തും പുറത്തു വന്നു.
മാരത്തൺ ചോദ്യം ചെയ്യൽ
ജൂണ്‍ 28ന് നാദിര്‍ഷ, ദിലീപ്, അപ്പുണ്ണി എന്നിവരെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്തു. നീണ്ട 13 മണിക്കൂറുകളാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അന്ന് അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും പാതിരാത്രിയോടെ മൂവരേയും വിട്ടയച്ചു.
താരങ്ങളിലെ ചേരിതിരിവ്
ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് വ്യക്തമാക്കിയ സെന്‍കുമാര്‍ വിരമിക്കുകയും ലോക്‌നാഥ് ബെഹ്‌റ ഡിജിപിയാവുകയും ചെയ്തു. ഈ സമയത്ത് തന്നെയാണ് താരസംഘടനയായ അമ്മയില്‍ ചേരിതിരിവ് പ്രത്യക്ഷപ്പെട്ടതും വിമന്‍ ഇന്‍ സിനിമ കളകടീവ് രൂപീകരിക്കപ്പെടുന്നതും.
ഒടുക്കം അറസ്റ്റിലേക്ക്
കേസില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായതോടെ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ജൂലൈ പത്തിന് പോലീസ് ആ അപ്രതീക്ഷിത നീക്കം നടത്തി. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരായ ദിലീപിനെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് ശേഷം റിമാന്‍ഡില്‍ ആലുവ സബ് ജയിലിലേക്ക്.
വെളിപ്പെടുത്തലുമായി സുനി
അതിനിടെ കേസില്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ട് എന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നു. മാത്രമല്ല പ്രധാന തെളിവായ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനും വേണ്ടി അന്വേഷണം പൊടി പാറി. അതിനിടെ സംശയം കാവ്യാ മാധവനിലേക്കും നീണ്ടു
ജാമ്യത്തിന് പല ശ്രമങ്ങൾ
ലക്ഷ്യയില്‍ പരിശോധന നടത്തുകയും കാവ്യയെ ചോദ്യം ചെയ്യുകയും ചെയ്തു. നാദിര്‍ഷയേയും പോലീസ് വെറുതെ വിട്ടില്ല. അതിനിടെ ദിലീപ് ജാമ്യത്തിന് വേണ്ടി നടത്തിയ നാല് ശ്രമങ്ങളും പാഴായി. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയപ്പോള്‍ രണ്ട് മണിക്കൂറിലേക്ക് നടന്‍ പുറത്തിറങ്ങി.
അഴിഞ്ഞാടി ഫാൻസ്
ദിലീപിന് വേണ്ടി ഫാന്‍സ് വലിയ തോതിലുള്ള പ്രചാരണമാണ് അഴിച്ച് വിട്ടത്. ദിലീപ് ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരാധകര്‍ അതേറ്റെടുത്ത് പ്രചരിപ്പിച്ചു. പിആര്‍ ഏജന്‍സികള്‍ ദിലീപിന് വേണ്ടി പണിയെടുക്കുന്നതായി ആരോപണം ഉയര്‍ന്നു.
ജയിലിലേക്ക് താരങ്ങൾ
ദിലീപിനെ കാണാന്‍ ജയിലിലേക്ക് സന്ദര്‍ശകര്‍ ഒഴുകിയതും വലിയ വിവാദമായി. ഗണേഷ് കുമാര്‍, ജയറാം, കെപിഎസി ലളിത അടക്കമുള്ള പ്രമുഖര്‍ ജയിലിലെത്തി ദിലീപിനെ കണ്ടു. ദിലീപിനെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ എംഎല്‍എ സിനിമാക്കാരോട് അഭ്യര്‍ത്ഥിക്കുക പോലുമുണ്ടായി.
നാല് തവണ പരാജയം
ഇത് ജാമ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകായാണ് ഉണ്ടായത്. ചെറിയ ഇടവേളകള്‍ക്കിടെ അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും രണ്ട് തവണ വീതം ജാമ്യത്തിന് ശ്രമം. നാല് തവണ പരാജയം. അഭിഭാഷകനെ മാറ്റിയിട്ടും രണ്ട് തവണ തോല്‍വി.
ഒടുക്കം പുറത്തേക്ക്
കേസിന്റെ അന്വേഷണം 90 ദിവസം പൂര്‍ത്തിയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആറാം തിയ്യതി പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. ഒടുവില്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു. കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം നല്‍കിയിരിക്കുകയാണ് കോടതി.