ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനും കുരുക്ക്; കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്, ഇനി അന്വേഷണം
കൊച്ചി: നടിയുടെ പീഡന പരാതിയിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളായ മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്ത് പോലീസ്. രണ്ട് വ്യത്യസ്‌ത പ്രതികളായി രണ്ടിടത്തായാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഫോർട്ട് കൊച്ചി പോലീസാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. ഐപിസി 356,376 പ്രകാരമാണ് നടനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതെന്നാണ് ലഭ്യമായ വിവരം.
ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതേ നടിയുടെ പരാതിയിൽ പ്രൊഡക്ഷൻ കൺട്രോൾ നോബിളിന് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം പോലീസാണ് ഇയാൾക്കെതിരെ പീഡന പരാതിയിൽ കേസെടുത്തത്. ഈ കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘമാവും അന്വേഷിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ ആലുവയിലെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. ഏഴ് പേർക്കെതിരെയായിരുന്നു നടിയുടെ പരാതി. അതിൽ നാല് നടൻമാരും രണ്ട് സിനിമയിലെ തന്നെ മറ്റ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളും ഒരാൾ ലോയേഴ്‌സ് കോൺഗ്രസ് ഭാരവാഹിയുമാണ്.
ഇവരിൽ ആരോപണ വിധേയരായ നടന്മാരായ ജയസൂര്യ, മുകേഷ് എന്നിവർക്ക് എതിരെ നേരത്തെ കേസെടുത്തിരുന്നു. ജയസൂര്യക്ക് എതിരായ കേസ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. നടനെതിരായ ആരോപണം ഉൾപ്പെടുന്ന സ്ഥലം സെക്രട്ടറിയേറ്റിനുള്ളിൽ ആയതിനാൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.
അതിനിടെ മുകേഷിനെതിരെ വിവിധ കോണുകളിൽ നിന്ന് ആരോപണം ശക്തമാവുന്ന വേളയിലാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്‌ദാനം ചെയ്‌ത് നടിയെ പീഡിപ്പിച്ചെന്നാണ് മുകേഷിന് എതിരായ പരാതി. ഇതോടെ നടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഇനിയും മുകേഷിനെ സംരക്ഷിക്കാൻ സിപിഎം തയ്യാറാവില്ലെന്നാണ് ലഭ്യമായ വിവരം. നേരത്തെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടെ വിഷയം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മുകേഷിന്റെ രാജി സിപിഎം ആവശ്യപ്പെട്ടേക്കും എന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താരത്തിന്റെ പ്രതികരണം ഇതുവരെ വിഷയത്തിൽ വന്നിട്ടില്ല.
ഇടത് കേന്ദ്രങ്ങൾ തന്നെ മുകേഷിന്റെ രാജി ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. താരത്തിന് എതിരായ ആരോപണം പാർട്ടിക്ക് കളങ്കമുണ്ടാക്കി എന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിൽ സർക്കാരിന്റെ പങ്ക് എന്ന ആരോപണത്തെ മുകേഷിന്റെ ഇപ്പോഴത്തെ നിലപാട് ബലപ്പെടുത്തുമെന്നും അവർ ആശങ്ക ഉയർത്തുന്നുണ്ട്.












Click it and Unblock the Notifications