'ഭക്ഷണത്തിൽ റബ്ബർ ബാൻഡ്'; ഹോട്ടലിലേക്ക് വിളിക്കും.. പണം തട്ടാൻ യുവാവ് ചെയ്തത്
ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉള്ളത്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി, മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്ക് പൂട്ടുവീഴുകയും ചെയ്തു. ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ.
എന്നാൽ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ ഭക്ഷ്യവിഷബാധയുടെ പേര് പറഞ്ഞ് വൻതട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് പിടികൂടിയിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാൾ ചെയ്തത്.

വിവിധ ജില്ലകളില്‍ ആണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നത്. വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയ സാഹചര്യം മുതലെടുത്തായിരുന്നു ഇയാളുടെ തട്ടിപ്പ്. അഭിഭാഷകനെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.

പാഴ്സല്‍ വാങ്ങിയ ഭക്ഷണത്തിൽ ഉണ്ടായിരുന്ന റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി തന്‍റെ കുട്ടി ആശുപത്രിയിലാണ് എന്നുപറഞ്ഞാണ് ഇയാൾ പണം ആവശ്യപ്പെടുക. റബ്ബർ കുരുങ്ങി എന്ന് പറഞ്ഞ് ഹോട്ടലുടമകളെ ഫോണില്‍ വിളിക്കും. വിശ്വസിപ്പിക്കാന്‍ ഭക്ഷണത്തിന് മുകളില്‍ റബര്‍ ബാന്‍ഡിട്ട് ചിത്രവും അയയ്ക്കും. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ എറണാകുളത്ത് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അസീസ് മൂസയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുമ്പോൾ ആണ് തട്ടിപ്പ് പൊളിഞ്ഞത്.

തന്റെ പരാതി ഒതുക്കി തീർക്കാൻ 10,000 രൂപയാണ് ബേസില്‍ ആവശ്യപ്പെട്ടത്.എറണാകുളം സെന്‍ട്രല്‍ സിഐ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വയനാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പാഴ്സല്‍ വാങ്ങിയെന്ന് പറയുന്ന സമയം ബേസില്‍ ബെംഗളൂരുവിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കളമശ്ശേളിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലത്തു നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് അഴുകിയ മാംസം പിടിച്ചെടുത്തത്.

അതേസമയം. ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് 'ഹൈജീൻ റേറ്റിങ്' ആപ്പ് പുറത്തിറക്കും എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങൾക്ക് റേറ്റിംഗ് ചെയ്യാം. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആപ്പിലൂടെ കഴിയും എന്ന് മന്ത്രി പറഞ്ഞു. മയൊണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നതു നിരോധിച്ചു. വെജിറ്റബിൾ മയൊണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യാൻ പാടുള്ളു. ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കും. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്നു സ്റ്റിക്കറിൽ രേഖപ്പെടുത്തണം.












Click it and Unblock the Notifications