അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ, മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. എസ് എസ് എൽ സി ചോദ്യപേപ്പർ തയ്യാറാക്കിലിനായുള്ള ശിൽപശാലയിലാണ് എസ് ഷാനവാസിന്റെ വിവാദ പരാമർശം.
അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം യൂറോപ്പിനോടാണ് താരതമ്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് ബീഹാറിനോടും യു പിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും പാെതുവിദ്യാഭ്യാസ ഡയറക്ടർ വിമർശിച്ചു. വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന നിർദ്ദേശവും അദ്ദേഹം ശിൽപശാലയിൽ നൽകി.

ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്, വാങ്ങുന്ന പൈസയ്ക്ക് എന്തെങ്കിലും വിലയുണ്ടോ എന്ന് നിങ്ങൾ തന്നെ ചിന്തിക്കണം. കുട്ടികളെ ജയിപ്പിക്കുന്നതിനൊന്നും ഞാൻ എതിരല്ല. 40 - 50 ശതമാനം മാർക്ക് നൽകിക്കോട്ടെ. പക്ഷേ അവിടെ വെച്ച് നിർത്തണം. അതിൽകൂടുതൽ നൽകരുത് അതിൽ കൂടുതൽ മാർക്ക് അവർ നേടിയെടുക്കേണ്ടതാണെന്ന ധാരണ വേണം, അദ്ദേഹം പറഞ്ഞു.
അതില്ലാതെ പോയാൽ നമ്മൾ ഒരു വിലയുമില്ലാത്തവരായി മാറും. വെറും കെട്ടുകാഴ്ചയായി മാറും. പരീക്ഷകൾ പരീക്ഷതളാവുക തന്നെ വേണം. ഞാൻ പഠിച്ച കാലത്ത് വെറും 5000 പേർക്ക് മാത്രമായിരുന്നു ഡിസ്റ്റിങ്ഷൻ. എല്ലാവർക്കും എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾ വരെ അതിൽ ഉണ്ട്, അദ്ദേഹം പറഞ്ഞു.
ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ അക്ഷരത്തിലെഴുതാൻ കുട്ടിക്കറിയില്ല, അത് തെറ്റായി എഴുതിയത് കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകർക്ക് നമ്മൾ നോട്ടീസ് കൊടുത്തു. എ പ്ലസും , എ ഗ്രേഡും കുട്ടികളോടുള്ള ചതിയാണ്. നിനക്കില്ലാത്ത കഴിവ് നിനക്ക് ഉണ്ടെന്ന് പറയുകയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു,. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബീഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്, എസ് ഷാനവാസിന്റെ ശബ്ദരേഖയിൽ പറയുന്നു.
അതേസമയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളി മന്ത്രി ശിവൻ കുട്ടി രംഗത്തെത്തി. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.
കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.












Click it and Unblock the Notifications