34 ശതമാനം മലയാളികളും സ്ഥിരം കുടിയന്മാർ! പക്ഷേ, വീടും ബാറും മലയാളിക്ക് ഇഷ്ടമല്ല, പിന്നെ?
സംസ്ഥാനത്തെ 15നും 49നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 45 ശതമാനവും മദ്യപിക്കുന്നവരാണ്.
തിരുവനന്തപുരം: മലയാളി മദ്യത്തിന് അടിമപ്പെടുന്നുവോ? സംശയിക്കേണ്ട, അടുത്തിടെ പുറത്തുവന്ന പല റിപ്പോർട്ടുകളും കേരളത്തിൽ മദ്യപാനം വർദ്ധിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് മലയാളികളിൽ നല്ലൊരു പങ്കും കുടിന്മാരാണെന്ന് സൂചിപ്പിക്കുന്നത്.
കേരളത്തിലെ ജനങ്ങളിൽ 34 ശതമാനം പേരും സ്ഥിരം മദ്യപിക്കുന്നവരാണത്രേ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന കണക്കാണിത്. സംസ്ഥാനത്തെ 15നും 49നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 45 ശതമാനവും മദ്യപിക്കുന്നവരാണ്. മദ്യവർജനവും ബോധവത്ക്കരണങ്ങളും ഫലപ്രദമല്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ചെറുപ്പക്കാരിൽ 42 ശതമാനവും മദ്യപിക്കുന്നവരാണ്. വീട്ടിനുള്ളിലും ബാറിലുമിരുന്ന് മദ്യപിക്കുന്നവരാണ് മലയാളികളെന്ന് നിങ്ങൾ കരുതിയിട്ടുണ്ടെങ്കിൽ അതും തെറ്റാണ്. കേരളത്തിലെ കുടിയന്മാർക്ക് പൊതുവഴികളും റോഡുകളുമാണ് മദ്യസേവയ്ക്ക് പ്രിയങ്കരമായ സ്ഥലം. 35 ശതമാനം പേരും ഇത്തരം സ്ഥലങ്ങളിൽ വെച്ചാണ് മദ്യപിക്കുന്നത്.
പക്ഷേ, ഈ കുടിയന്മാരാണ് സംസ്ഥാന ഖജനാവിന്റെ പ്രധാന വരുമാനം. 40000 കോടി നികുതി വരുമാനമുള്ള കേരളത്തിന്, അതിന്റെ 25 ശതമാനവും മദ്യവിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. മദ്യലഭ്യത കുറയ്ക്കാൻ സർക്കാർ തയ്യാറാകാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.
ഇത്രയധികം കുടിയന്മാരുള്ള സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വിദഗ്ദാഭിപ്രായം. പകരം, ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരണം. എന്നാൽ മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നിലവിലെ സർക്കാർ കൈക്കൊള്ളുന്നതെന്നും ആക്ഷേപമുണ്ട്. സ്കൂളുകളുടെയും, ആരാധനാലയങ്ങളുടെയും സമീപത്തുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ചതും, മദ്യം വാങ്ങാൻ വൈൻഡിംഗ് മെഷീൻ ഏർപ്പെടുത്താനുള്ള നീക്കവുമാണ് ആക്ഷേപമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications