കലക്റ്റര്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍; പിവി അന്‍വര്‍ എംഎല്‍എയുടെ ഭൂമിയില്‍ കലക്റ്ററുടെ മിന്നല്‍ സന്ദര്‍ശനം
മുക്കം: കക്കാടംപൊയിലിലെ പിവി അൻവർ എംഎൽഎയുടെ വിവാദ വാട്ടർ തീം പാർക്കിൽ റവന്യു വകുപ്പിന്റെ രഹസ്യ പരിശോധന. കോഴിക്കോട് ജില്ലാ കലക്ടർ യുവി ജോസിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച.രാവിലെ 6 മണിയോടെയാണ് റവന്യു അധികൃതരെത്തിയത്. ഒന്നര മണിക്കൂറോളം പാർക്കിലും പരിസരത്തും നടത്തിയ പരിശോധന അതീവ രഹസ്യമായിരുന്നു. വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയപ്പോഴേക്കും കലക്ടർ ഉൾപ്പെടെയുള്ളവർ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയും ചെയ്തു.
ദുരന്ത നിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്തില്ല എന്നാരോപിച്ച് കളക്ടർ യുവി ജോസിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ നേരത്തെ ജില്ലാ ഭരണകൂടം തയ്യാറിയിരുന്നില്ല. സ്ഥലം കയ്യേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്‍റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാഭരണ കൂടം നിഷ്‌ക്രിയമായിരുന്നു.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കക്കാടംപൊയിൽ പാർക്കിൽ യു.വി.ജോസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന
ഈ സാഹചര്യത്തിലാണ് കലക്ടറുടെ പരിശോധനയെന്നതും ശ്രദ്ധേയമാണ്. സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്.അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മ്മാണ പ്രവൃത്തിയും പാടില്ല. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശമുണ്ട് .
മഴക്കുഴി പോലും പാടില്ലെന്ന് പറയുന്നിടത്ത് പക്ഷേ രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്.ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്. പരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചതായി കലക്ടർ അറിയിച്ചു.












Click it and Unblock the Notifications