'ഒരു അകറ്റി നിർത്തല്‍'; കോണ്‍ഗ്രസുകാരാണെങ്കില്‍ സിനിമാക്കാർക്ക് അത് തുറന്ന് പറയാന്‍ മടി: ധർമ്മജന്‍
പതിവ് പോലെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിനിമ രംഗത്ത് നിന്നും മത്സരിക്കാന്‍ നിരവധി താരങ്ങളുണ്ടായിരുന്നു. മുകേഷ്, ധർമ്മജന്‍ ബോള്‍ഗാട്ടി, സുരേഷ് കൃഷ്ണ തുടങ്ങിയവർ വിവിധ താരങ്ങള്‍ക്ക് വേണ്ടി മത്സരിക്കാന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു ധർമ്മജന്‍ ബോള്‍ഗാട്ടി മത്സരത്തിനിറങ്ങിയത്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ധർമ്മജനായി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സീറ്റായിരുന്നു പാർട്ടി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് തന്നെ തോറ്റെങ്കിലും കോണ്‍ഗ്രസ് നിലപാടുകളില്‍ എന്നും ഉറച്ച് നില്‍ക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ഇപ്പോഴിതാ കലാകാരന്മാരുടെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ തുറന്ന് പറയുകയാണ് താരം. ഇന്ത്യാഗ്ലിറ്റ്സ് എന്ന് പറയുന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനൊരു പാർട്ടി അനുഭാവി അല്ല. ചെറുപ്പം തുടങ്ങി തന്നെ നല്ല രീതിയില്‍ രാഷ്ട്രീയമുണ്ട്. അച്ഛന്‍ പത്ത് മുപ്പത് വർഷത്തോളം മുളവുകാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായിരുന്നു. ചേട്ടനും യൂത്ത് കോണ്‍ഗ്രസ് ഭാരവാരി ആയിരുന്നു. അത്തരമൊരു കുടുംബത്തില്‍ പിറന്ന ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കെ എസ് യു ഭാരവാഹിയായിട്ടാണ് തുടങ്ങുന്നതെന്നും ധർമ്മജന്‍ പറയുന്നു.

കോളേജില്‍ പഠിക്കുന്ന കാലമെത്തിയപ്പോഴേക്കും ഞാന്‍ കെ എസ് യു എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. സേവാദള്‍ എന്ന് പറയുന്ന ഒരു സംഘടനയുണ്ട്, അതിന്റെ സ്റ്റേറ്റ് ഫെസ്റ്റ് കേഡറ്റായിരുന്നു. മുളവുകാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അങ്ങനെയുള്ള എനിക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പാർട്ടി ബാലുശ്ശേരിയില്‍ സമ്മാനിച്ചു.

മിമിക്രിക്കാരില്‍ നിന്നും നിയമസഭ തിരഞ്ഞെടുപ്പിന് മത്സരത്തിന് നില്‍ക്കുന്ന ആദ്യത്തെ ആളായിരിക്കും ഞാന്‍. ഗണേഷേട്ടനും മുകേഷേട്ടനും ഇന്നസെന്റ്ുമൊക്കെയുണ്ടെങ്കിലും മിമിക്രിക്കാരുടെ ഇടയില്‍ നിന്നും വന്ന ആദ്യത്തെ ആളായിരിക്കും. തിരഞ്ഞെടുപ്പില്‍ മാന്യമായി നിന്ന് തോറ്റു. പക്ഷെ അങ്ങനെ ഒരു സീറ്റ് എനിക്ക് കിട്ടി. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
നിസാരക്കാരനല്ല പേരക്ക: കണ്ണ് മുതല്‍ ഹൃദയം വരെ സംരക്ഷിക്കും, അറിയാം അത്ഭുത ഗുണങ്ങള്‍

പാർട്ടി തന്നെ സമ്മാനിച്ച സീറ്റാണ്, പാർട്ടി തന്നെ പൈസ തന്നു, പാർട്ടിതന്നെ പ്രചരണത്തിന് നേതൃത്വം നല്‍കി. എന്തൊക്കെയായാലും ഇപ്പോഴും അപ്പോഴും എപ്പോഴും കോണ്‍ഗ്രസ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നു. അതില്‍ ഇതുവരെ ഒരു മാറ്റം വന്നിട്ടില്ല. സിനിമാക്കാരില്‍ അധികം ആളുകളും പാർട്ടി പറയാറില്ല. കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ അവർ പറയും. കോണ്‍ഗ്രസുകാരാണെങ്കില്‍ അവർക്ക് പറയാന്‍ മടിയാണ്. ഒരു അകറ്റിനിർത്തലൊക്കെ. ഇതിന്റെ പേരില്‍ അവസരം കുറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയാന്‍ പാടില്ലെന്നും ധർമ്മജന്‍ പറയുന്നു.

അതേസമയം, ബാലുശ്ശേരി മണ്ഡലത്തില്‍ വലിയ രീതിയുള്ള പരാജയമായിരുന്നു തിരഞ്ഞെടുപ്പില്‍ ധർമ്മജന് നേരിടേണ്ടി വന്നത്. ഇരുപതിനായിരത്തിലേറെ വോട്ടിനായിരുന്നു സച്ചിന്‍ ദേവിനോടുള്ള ധർമ്മജന്റെ പരാജയം. ഒരു തമാശയ്ക്കായിരുന്നില്ല ബാലുശ്ശേരിയില്‍ മത്സരിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ധർമ്മജന്‍ പറഞ്ഞത്. വളരെ ഗൗരവത്തോടെയായിരുന്നു മത്സരത്തെ കണ്ടത്. ആ നാടിനെ കുറിച്ചും അവിടുത്തെ പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായി പഠിച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

നാല്‍പ്പതിലേറെ വര്‍ഷമായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തില്‍. നില്‍ക്കുമ്പോള്‍ തന്നെ പോരാടാനുള്ള ഒരു മണ്ഡലമാണ് ഞാന്‍ ഉദ്ദേശിച്ചത്. തുടക്കത്തില്‍ തന്നെ പലരും അവിടെ നിന്നാല്‍ തോല്‍ക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അത്രയും അധികം വോട്ടിന് തോല്‍ക്കേണ്ട ആളായിരുന്നില്ല ഞാന്‍. അതെനിക്ക് മനസ്സിന് വിഷമമുള്ള കാര്യമാണ്. തോറ്റുപോയെന്ന് കരുതി കോണ്‍ഗ്രസ് വിടുന്ന ആളല്ല ഞാന്‍. ഉറച്ച് കോണ്‍ഗ്രസുകാരാനാണ് ഞാനെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications