അവശനിലയിലായ കീരിക്കാടൻ ജോസ് ചികിത്സാ സഹായം തേടുന്നുവെന്ന് പ്രചാരണം, തളളി കുടുംബം
തിരുവനന്തപുരം: കീരിക്കാടന്‍ ജോസ് എന്ന് അറിയപ്പെടുന്ന നടന്‍ മോഹന്‍ രാജ് അവശനിലയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്‍ ചികിത്സയിലാണ്. വെരിക്കോസ് വെയിന്‍ രോഗത്തെ തുടര്‍ന്ന് കാലില്‍ മുറിവുകളുണ്ടായതിനെ തുടര്‍ന്നാണ് മോഹന്‍രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അരുവിപുറം സന്തോഷ് എന്നയാളാണ് മോഹന്‍രാജിനെ കുറിച്ച് തെറ്റായ വാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചത് എന്നാണ് ആരോപണം. ആശുപത്രിയില്‍ മോഹന്‍രാജിനെ നോക്കാന്‍ ആരുമില്ലെന്നും അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നുമടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്.
എന്നാല്‍ ഈ പ്രചാരണം തളളി മോഹന്‍ രാജിന്റെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. അനുജന്‍ പ്രേം ലാല്‍ ആണ് മോഹന്‍ രാജിനൊപ്പം ആശുപത്രിയിലുളളത്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രേം ലാല്‍ വ്യക്തമാക്കി. നേരത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മോഹന്‍രാജ്. തുടര്‍ന്ന് കുടുംബ ഡോക്ടര്‍ കൂടിയായ ശോഭയാണ് ചികിത്സിച്ചത്. ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടറായ ഇവര്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും പ്രേംലാല്‍ പറയുന്നു.
സംഭവം വാര്‍ത്തയായതോടെ താരസംഘടനയായ അമ്മയും ഇടപെട്ടിട്ടുണ്ട്. അമ്മ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ കീരിക്കാടന്‍ ജോസിനൊപ്പമുണ്ടെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രമാണ് മോഹന്‍രാജ് എന്ന നടനെ പ്രശസ്തനാക്കിയത്. ആ കഥാപാത്രത്തിന്റെ പേരിലാണ് മോഹന്‍രാജ് തുടര്‍ന്ന് അങ്ങോട്ട് അറിയപ്പെട്ടതും. മൂന്നാം മുറ, ചെങ്കോല്‍, ഹലോ അടക്കം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.