'അമ്മ'യുടെ കണ്ണുരുട്ടല്‍, പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ, 'കാരണങ്ങൾ നേരത്തെ അറിയിച്ചിരുന്നു'
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മ ഏറെക്കാലമായി വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ദിലീപ് പ്രതിയായ കേസിലെ നിലപാടും വിജയ് ബാബു കേസിലെ നിലപാടുമടക്കം അമ്മ സംഘടനയെ പ്രതിരോധത്തിലാക്കിയിരുന്നു.
താരസംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ അഭിനേതാക്കള്‍ സിനിമയിലുണ്ട്. അമ്മ യോഗത്തിന് എത്താത്ത യുവതാരങ്ങള്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനോട് പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ താരസംഘടനയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. വിജയ് ബാബു വിഷയം അടക്കം ചര്‍ച്ചയായ യോഗത്തില്‍ മലയാളത്തിലെ പല മുന്‍നിര യുവതാരങ്ങളും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിക്കാത്ത താരങ്ങള്‍ക്ക് എതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് സംഘടന ആലോചിക്കുന്നത്.

മുന്‍നിര യുവതാരങ്ങളില്‍ ടൊവിനോ തോമസ്, ആസിഫ് അലി അടക്കമുളളവര്‍ ജനറല്‍ ബോഡിക്ക് എത്തിയപ്പോള്‍ പൃഥ്വിരാജ്, കുഞ്ചോക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവരടക്കമുളളവര്‍ പങ്കെടുത്തിരുന്നില്ല. സഹകരിക്കാത്ത താരങ്ങളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഒഴിവാക്കുക എന്നതാവും അമ്മ സംഘടന സ്വീകരിക്കുന്ന നടപടിയുടെ ആദ്യപടി.

എന്നാല്‍ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. താന്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. അത് സംഘടനയെ കൃത്യമായി അറിയിച്ചിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. അമ്മ സംഘടനയില്‍ നിന്നും തനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. മാത്രമല്ല താന്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്നതാണ് സത്യമെന്നും താരം പറഞ്ഞു.

കഴിഞ്ഞ തവണ സര്‍ജറിയും കാര്യങ്ങളുമൊക്കെയായി താന്‍ തിരക്കുകകളില്‍ ആയിരുന്നു. ഇത്തവണ അമ്മ ജനറല്‍ ബോഡി നടക്കുമ്പോള്‍ താന്‍ നാട്ടിലില്ലായിരുന്നു, ദുബായില്‍ ആയിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇത്തരത്തിലുളള സാഹചര്യങ്ങള്‍ ആയിരുന്നു പല ഘട്ടത്തിലും. ഇക്കാരണങ്ങളാലാണ് അമ്മ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് എന്ന് സംഘടനയെ അറിയിച്ചിരുന്നു.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോഴുളള പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ഇന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുസ്വാതന്ത്ര്യമായി ഉപയോഗിക്കുന്നു എന്ന് കുഞ്ചാക്കോ ബോബന്‍ കുറ്റപ്പെടുത്തി. അക്കാര്യത്തില്‍ തനിക്ക് വിയോജിപ്പുണ്ട്.

നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വയലന്റ് ആകുന്ന അവസ്ഥ കാണുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും അഭിപ്രായം പറയുക. മാത്രമല്ല തങ്ങളുടെ അഭിപ്രായം മാത്രമാണ് എന്ന രീതിയിലും സംസാരിക്കാറുണ്ട്. ഇതൊക്കെ തന്നെയാണ് സോഷ്യല്‍ മീഡിയയിലും സംഭവിക്കുന്നത്. അവിടെ പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഇല്ല. അത് ഫീല്‍ഡിലും ബാധിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications