'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍
കൊച്ചി: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ മറുപടിയുമായി യുവ നടൻ നസ്‌ലിൻ കെ. ഗഫൂർ. സോഷ്യൽമീഡിയയിൽ നസ്ലിനെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുകകയാണ്. നസ് ലിന്റെ സിനിമകൾ ബഹിഷ്ക്കരിക്കണം എന്ന തരത്തിൽപോലും ആഹ്വാനം ഉയരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടു എന്ന് ആരോപിച്ചാണ് യുവ നടനെതിരെ സൈബർ ആക്രമണം നടക്കുന്നത്.
തന്റെ പേര് ഉപയോഗിച്ച് ആരോ നിർമിച്ച വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റു് ഇട്ടിരിക്കുന്നത് എന്നും ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ പഴിചാരുന്നത് ഭീകരമായ വേദനയുണ്ടാക്കുന്നത് ആണെന്നും നസ്‌ലിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. വ്യാജ അക്കൗണ്ടിനെതിരെ കാക്കനാട് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.
കമന്റ് വിവാദത്തിൽ നെസ്ലിന്റെ പ്രതികരണം:

''ചില സുഹൃത്തുക്കൾ ഷെയർ ചെയ്താണ് കാര്യം അറിയുന്നത്. ഫേസ്ബുക്കിൽ ആരോ ഒരാൾ ഫെയ്ക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഒരു പോസ്റ്റിന് താഴെ പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്തിട്ടുണ്ട്. ഞാൻ തന്നെയാണ് ആ കമന്റ് ചെയ്തിരിക്കുന്നതെന്നാണ് ഒരുപാടുപേർ വിശ്വസിക്കുന്നത്. ഫേസ്ബുക്കിൽ എനിക്ക് സ്വന്തമായി അക്കൗണ്ടില്ല. അധികം ഫോളോവേഴ്‌സ് ഇല്ലാത്ത ഒരു പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് വേറെ ആളുകളാണ്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല ഞാൻ.നസ്‌ലിൻ പറഞ്ഞു.

എനിക്കെതിരെ ഇങ്ങനെയൊരു അപവാദം പുറത്തുനടക്കുന്നുണ്ട് എന്ന് അറിയുന്നതിൽ അതിയായ ദുഃഖമുണ്ട്. എന്റെ ഐഡന്റിറ്റിയും പേരുമെല്ലാം ഉപയോഗിച്ച് എവിടെ നിന്നോ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടി വരുന്നത് ഞാനാണ് എന്നത് വളരെ വേദന തരുന്ന കാര്യമാണ്. ഞാൻ അഭിനയിക്കുന്ന സിനിമ കാണില്ല, നിന്റെ സിനിമ കാണുന്നത് നിർത്തി എന്നൊക്കെപ്പറഞ്ഞ് കുറേ ആളുകൾ മെസേജ് അയക്കുന്നുണ്ട്, നസ് ലിൻ വീഡിയോയിൽ പറയുന്നു.

''ഞാൻ ചെയ്യാത്ത കാര്യം ആണ്. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്റെയും കുടുംബത്തിന്റെയും മേൽ പഴിചാരുന്നതിൽ എനിക്കുള്ള ദുഃഖം അതിഭീകരം ആണ്. ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം. ഇത് എനിക്ക് എത്രമാത്രം വേദനയാണുണ്ടാക്കുന്നത് എന്നെല്ലാം തന്നെ ആലോചിക്കണം. യൂട്യൂബിൽ ഏതോ ഒരു ചാനലും ഇതിനെ പിന്തുണച്ച് വിഡിയോ ഇട്ടിട്ടുണ്ട്, ഞാനാണ് ഇട്ടതെന്നു പറഞ്ഞ്. മുളച്ചുവരുന്നതല്ലേ, നീ ഇനിയും ലോകം കാണാൻ കിടക്കുന്നുണ്ടെന്നൊക്കെ പറഞ്ഞൊരു വിഡിയോ കണ്ടു. ഒരു വാർത്ത കിട്ടുമ്പോൾ ജെന്യൂനാണോ ഫെയ്ക്കാണോ എന്നെല്ലാം തിരിച്ചറിഞ്ഞ്, അറിയാൻ ശ്രമിച്ച ശേഷം ഇത്തരം പ്രചാരണം നടത്തുന്നതാകും നല്ലത്.''

അതേസമയം ഫേസ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി തന്റെ കരിയറിനെ നശിപ്പിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് സൈബർ സെല്ലിൽ നൽകിയ പരാതിയിൽ നസ് ലിൻ പറഞ്ഞിട്ടുള്ളത്. ഫേസ്ബുക്കിൽ മീഡിയവൺ വാർത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ നസ്‌ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ കമന്റ് വന്നിരുന്നു.

പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ എത്തിച്ച എട്ടു ചീറ്റകളെ പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ക്യുനോ ദേശീയ ഉദ്യോനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടിരുന്നു. ഇത് സംബന്ധിച്ച വാർത്തയ്ക്ക് കീഴിലായിരുന്നു നസ്‍ലിന്‍ കെ ഗഫൂര്‍ എന്ന ഫേസ്ബുക് പേജില്‍ നിന്ന് കമന്റ് വന്നത്.












Click it and Unblock the Notifications