'അടിമുടി കോണ്‍ഗ്രസായിരുന്ന പ്രേം നസീറെ വിറ്റ് കാശാക്കിയവര്‍ ഇപ്പോള്‍ പൊറാട്ട് നാടകം കളിക്കുന്നു'
തിരുവനന്തപുരം: പ്രേംനസീറിന് ജന്മനാട്ടിൽ നിർമാണം ആരംഭിച്ച സ്മാരകം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വിഷയത്തില്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നടത്തിയ പ്രതിഷേധ സമരം റിപ്പോര്‍ട്ട് ചെയ്ത മനോരമ പത്രത്തേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.
അടിമുടി നല്ല കോൺഗ്രസുകാരൻ ആയിരുന്ന പ്രേംനസീറിനെ വിറ്റ് കാശാക്കിയ പ്രമാണിമാരാണ് ഇപ്പോൾ എൽ ഡി എഫ് സർക്കാരിനെതിരായി പൊറാട്ട്നാടകം നടത്തുന്നത്. സഹജമായ സിപിഎം വിരോധത്തിന്റെ പേരിൽ ഇത്തരം നാടകങ്ങൾക്ക് പക്കമേളമൊരുക്കി പത്രമുത്തശ്ശിയും കൂടെയുണ്ടെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

ഇന്നത്തെ മനോരമയിൽ "ഇത് പണിതീരാത്ത വീട്" എന്ന തലക്കെട്ടിൽ ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു. മലയാള സിനിമയിലെ മഹാനടനായ പ്രേംനസീറിന് ജന്മനാട്ടിൽ നിർമാണം ആരംഭിച്ച സ്മാരകം പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടായി എന്ന് ആരോപിച്ച് കോൺഗ്രസുകാർ നടത്തിയ ധർണയാണ് വാർത്തയ്ക്ക് അടിസ്ഥാനം. ധർണ ഉദ്‌ഘാടനം ചെയ്ത മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെ വിശേഷിപ്പിച്ചത് " ക്രൂരമായ അവഗണന" എന്നാണ്. ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയുടെയും ധർണ നടത്തിയ കോൺഗ്രസുകാരുടയും അപാരമായ തൊലിക്കട്ടിയും എട്ടുകോളം വാർത്ത കൊടുത്ത മനോരമയുടെ മാർക്സിസ്റ്റ് വിരോധവും പ്രകടമാവുന്ന ഒന്നാണ് ഈ വാർത്ത. - ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന പ്രേംനസീർ ഒരു നല്ല കോൺഗ്രസ് അനുഭാവി ആയിരുന്നു എന്നത് എല്ലാവർക്കും അറിയുന്നതാണ്. നാടിന്റെയാകെ തന്നെ അഭിമാനമായിരുന്നു ഈ മഹാനടൻ. അന്തരിച്ച ശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരുകൾക്കോ, ദീർഘകാലം മന്ത്രിയും കെപിസിസി പ്രസിഡണ്ടും ആയിരുന്ന രമേശ് ചെന്നിത്തലയോ ആലോചിക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ് വസ്തുത. ജന്മനാടായ ചിറയികീഴിലെ ശാർക്കരയിൽ ഈ മഹാനടന് സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണ്. ഇതിനായി 2.30 കോടി രൂപ അനുവദിക്കുകയും കഴിഞ്ഞവർഷം കേരളത്തിൻറെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

നിർമ്മാണം നടത്തേണ്ട സ്ഥലത്ത് നിൽക്കുന്ന രണ്ട് കൂറ്റൻ മാവുകൾ മുറിച്ചുമാറ്റാൻ ഫോറസ്റ്റ് അനുവാദവും മറ്റും ലഭ്യമാക്കാനുണ്ടായ തടസ്സവും മറ്റ് ചില സാങ്കേതിക കാരണങ്ങളും കൊണ്ട് പ്രതീക്ഷിച്ച വേഗതയിൽ പണി നടത്താൻ കഴിയാതെ പോയി. സ്ഥലം എംഎൽഎയും എൽഡിഎഫ് പ്രവർത്തകരും ഇടപെട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ആവശ്യമായ അനുവാദം വാങ്ങുകയും മാവ് മുറിച്ചു മാറ്റാൻ ലേലം ചെയ്യുകയും, പണി വളരെ വേഗം ആരംഭിക്കാൻ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പും നടക്കുന്നതും അറിഞ്ഞുകൊണ്ട് ഇതെല്ലാം തങ്ങളുടെ സമരത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന് വരുത്തിതീർക്കാൻ ഏറ്റവും വൃത്തികെട്ട പൊറോട്ട് നാടകം ആണ് ചെന്നിത്തല കെട്ടിയാടിയത്.

ജനങ്ങളെ വിഡ്ഢികൾ ആക്കാം എന്ന മൂഢ വിചാരത്തോടെ ചെന്നിത്തല ചിറയിൻകീഴ് പോയി ഈ നാടകം ഇനിയും നടത്തുന്നതിനു മുൻപ് അദ്ദേഹത്തിൻറെ പാർട്ടിക്കാരനായിരുന്ന ഒരു മുൻ എംഎൽഎ പ്രേംനസീറിന് സ്മാരകം ഉണ്ടാക്കാൻ എന്ന പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തുകയും സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുകയും ഒക്കെ ചെയ്തിട്ടുണ്ട്. ആ സ്മാരകം എവിടെയാണെന്ന് തിരക്കാനെങ്കിലും തയ്യാറാകണം എന്നഭ്യർത്ഥിക്കുന്നു. ജീവിച്ചിരുന്ന കാലം മുഴുവൻ അടിമുടി നല്ല കോൺഗ്രസുകാരൻ ആയിരുന്ന പ്രേംനസീറിനെ വിറ്റ് കാശാക്കിയ പ്രമാണിമാരാണ് ഇപ്പോൾ എൽഡിഎഫ് സർക്കാരിനെതിരായി പൊറാട്ട്നാടകം നടത്തുന്നത്.

സഹജമായ സിപിഎം വിരോധത്തിന്റെ പേരിൽ ഇത്തരം നാടകങ്ങൾക്ക് പക്കമേളമൊരുക്കി പത്രമുത്തശ്ശിയും കൂടെയുണ്ട്. ജനങ്ങൾ ഇതെല്ലാം കാണുകയും ഓർക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം ചെന്നിത്തലയും മനോരമയും കോൺഗ്രസും ഓർക്കുന്നത് നല്ലതാണ്.
മഹാനായ പ്രേംനസീറിന്റെ സ്മരണക്കായി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്മാരകം പൂർത്തിയാക്കുകയും എത്രയും വേഗം അത് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പറയുന്നത് ചെയ്യുന്ന സർക്കാരാണിതെന്ന് കേരളത്തിന് എത്രയോ കാര്യങ്ങളിലെ അനുഭവങ്ങൾ കൊണ്ട് തന്നെ അറിയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications