കേരളത്തിന് നാണക്കേട്! കൊച്ചിയിൽ കൊവിഡ് സംശയിച്ച് പൂർണഗർഭിണിയെ ഇറക്കിവിടാൻ ശ്രമം, രക്ഷകനായി നടൻ
കൊച്ചി: കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡല്‍ ലോകത്തിന് തന്നെ മാതൃകയാകാന്‍ ഉളള കാരണങ്ങളിലൊന്ന് പരസ്പരമുളള കരുതലും കരുണയും കൊണ്ട് കൂടിയാണ്. എന്നാലതിന് ചില അപവാദങ്ങള്‍ കൂടിയുണ്ട്.
കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കി വിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് കളക്ടര്‍ അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു. വീണ്ടും കൊച്ചിയില്‍ നിന്ന് കേരളത്തിന് നാണക്കേടാവുന്ന വാര്‍ത്ത വന്നിരിക്കുകയാണ്.
അതാണ് കേരള മോഡല്‍
കൊവിഡ് രോഗികള്‍ അല്ലാത്തവര്‍ക്ക് പോലും പ്രവേശനം നിഷേധിച്ച് കര്‍ണാടക കേരള അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. അന്ന് വയനാട് അതിര്‍ത്തിയിലൂടെ അന്യസംസ്ഥാനത്തുളളവരെ ചികിത്സയ്ക്കായി കേരളത്തില്‍ പ്രവേശിപ്പിക്കുകയാണ് നമ്മള്‍ ചെയ്തത്. തമിഴ്‌നാട് അതിര്‍ത്തി അടക്കില്ലെന്നും അവര്‍ നമ്മുടെ സഹോദരങ്ങളാണ് എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതാണ് കേരള മോഡല്‍.
കേരളത്തിന് നാണക്കേട്
എന്നാല്‍ കൊച്ചിയിലെ സംഭവം കേരളത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാനുളള ശ്രമം നടന്നതായാണ് വാര്‍ത്ത. കൊച്ചി തമ്മനത്താണ് സംഭവം. തമിഴ്‌നാട് സ്വദേശികള്‍ക്കാണ് കേരളത്തില്‍ ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. കൊവിഡ് ആണെന്ന് സംശയിച്ചാണ് ഫ്‌ളാറ്റ് ഒഴിപ്പിക്കാനുളള നീക്കം നടന്നത്.
രക്ഷകനായി നടൻ
ഈ ദമ്പതികള്‍ക്ക് മുന്നില്‍ രക്ഷകനായി അവതരിച്ചത് പ്രശസ്ത നടനും ഒരു ഡോക്ടര്‍ കൂടിയുമായ റോണി ഡേവിസ് ആണ്. റോണി സംഭവം ജില്ലാ കളക്ടറേയും എംഎല്‍എയേയും മാധ്യമങ്ങളേയും അടക്കം അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാര്‍ അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു. രണ്ട് ദിവസത്തിനകം പ്രസവം നടക്കാനിരിക്കുന്ന ഗര്‍ഭിണിയോടാണ് ക്രൂരത കാട്ടിയത്.
കൊവിഡ് ഇല്ലെന്ന് പരിശോധനാ ഫലം
തങ്ങള്‍ക്ക് കൊവിഡ് ബാധ ഇല്ല എന്നുളള പരിശോധനാ ഫലം ദമ്പതികളുടെ പക്കലുണ്ടായിരുന്നു. അത് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ഇവരോട് ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് വണ്ടിയാണ് ദമ്പതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിയത്.
കേസെടുത്തേക്കും
ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട് കൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി കേസെടുക്കാനും മന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് അപമാനമാണ് ഈ സംഭവം എന്ന് കളക്ടര്‍ സുഹാസ് പ്രതികരിച്ചു. അതേസമയം ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പട്ടിട്ടില്ലെന്നും കൊവിഡാണെന്ന് സംശയിച്ചത് കൊണ്ട് ഫുഡ് വേസ്റ്റ് എടുക്കാന്‍ ജോലിക്കാര്‍ പോവാതിരിക്കുകയായിരുന്നു എന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.