മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി! ചർച്ചയായി ഷമ്മി തിലകന്റെ കുറിപ്പ്!
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം മലയാള സിനിമയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. സിനിമയില്‍ അതുവരെ നിലനിന്നിരുന്ന പല മോശം പ്രവണതകളും അതോടെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചു.
കാസ്റ്റിംഗ് കൗച്ച് അടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമയെ നിയന്ത്രിക്കുന്ന ലോബിയെ കുറിച്ചും വിലക്കുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമ ഒരു കാലത്ത് വിലക്കി പുറത്താക്കിയ നടനാണ് തിലകന്‍. സിനിമയിലെ താരാധിപത്യത്തിന് എതിരെ തിലകന്‍ എന്നും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

15 പേരുടെ ലോബി
'' മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ സംവിധായകർ നിർമ്മാതാക്കൾ എന്നിവരുൾപ്പെട്ട 15പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും.. അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും.. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും...

ഇപ്പോഴും വിലക്കുണ്ട്
പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും.. നടിമാർ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും, ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോർട്ടിൽ പറയുന്നു!

സൂപ്പർബോഡി
ഇത് തന്നെയല്ലേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിന്യായത്തിൽ, തങ്ങളുടെ ഇഷ്ടത്തിനും ഇംഗിതത്തിനും താളത്തിനും തുള്ളാത്തവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്..? (copy attached). ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്സ്ആപ്പ് സന്ദേശത്തിൽ, പറയുന്ന #സൂപ്പർബോഡി..? ( https://youtu.be/2g5NpRPDYTw )

അച്ഛനാണച്ഛാ ശരിയായ ഹീറോ
അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ..? അങ്ങനെയെങ്കിൽ മാഫിയാ സംഘങ്ങളുടെ പിടിയിലാണ്മ ലയാളസിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ?! അതെ... അച്ഛനാണച്ഛാ ശരിയായ ഹീറോ..!!''

നൂറുകണക്കിന് പേരുടെ മൊഴി
300 പേജുകളുളള റിപ്പോര്‍ട്ടാണ് 2019ന്റ അവസാനം ഹേമ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയത്. നിരവധി ഓഡിയോ, വീഡിയോ പകര്‍പ്പുകളും അനുബന്ധ രേഖകളും റിപ്പോര്‍ട്ടിനൊപ്പം ഉണ്ടായിരുന്നു. സിനിമയില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയുണ്ടായി. മൊഴി നല്‍കാമെന്ന് പറഞ്ഞ പലരേയും സിനിമയിലെ ലോബി പിന്തിരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കിടക്ക പങ്കിടേണ്ട സാഹചര്യം
സിനിമയില്‍ അവസരം ലഭിക്കുന്നതിനായി സ്ത്രീകള്‍ കിടക്ക പങ്കിടേണ്ട സാഹചര്യം ഉണ്ടെന്ന് ഹേമ കമ്മീഷന്‍ പറയുന്നു. പല പുരുഷന്മാരും അത്തരം ആവശ്യം മുന്നോട്ട് വെയ്ക്കുന്നു. അതേസമയം നല്ല സ്വഭാവം ഉളളവരും ഉണ്ടെന്നും നടിമാര്‍ മൊഴി നല്‍കി. സിനിമയിലെ ലോബിയാണ് ആര് അഭിനയിക്കണം എന്നും ആര് അഭിനയിക്കേണ്ട എന്നും തീരുമാനിക്കുന്നത് എന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമനിര്‍മ്മാണം വേണം
സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ട്. പല നടിമാരും നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുണ്ട്. സിനിമാാ സെറ്റില്‍ ലഹരി ഉപയോഗം അടക്കം നടക്കുന്നുണ്ട്. അത് സ്ത്രീകള്‍ക്കടക്കം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. സിനിമയിലെ ലോബിയെ ഉപദേശിച്ച് നന്നാക്കാനാവില്ലെന്നും ശക്തമായ നിയമനിര്‍മ്മാണം വേണം എന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications