നടന്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം: അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം
കൊച്ചി: പീഡന പരാതിയില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് താരത്തിന് ഇടക്കാല്യ ജാമ്യം അനുവദിച്ചത്. ഗള്‍ഫില്‍ നിന്നും എത്തിയ ഷിയാസ് കരീമിനെ ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം അനുവദിച്ചത്.
പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ മുന്‍കൂർ ജാമ്യത്തിനായുള്ള അപേക്ഷ ഹൈക്കോടതിയില്‍ മാറ്റിയിരുന്നു. അപേക്ഷ സ്വീകരിച്ച ഹൈക്കോടതി കേസ് അടുത്ത ഒമ്പതാം തിയതിയിലേക്ക് പരിഗണിക്കാനായി മാറ്റിയിരുന്നു. കേസില്‍ സത്യവാങ്മൂലം സമർപ്പിക്കാന്‍ പരാതിക്കാരിക്കും ഷിയാസിനും കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് ചെന്നൈ വിമാനാത്താവളത്തില്‍ വെച്ച് താരം പിടിയിലാകുന്നത്.

ഷിയാസിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതിയെ ഉപാധികളോടെ ജാമ്യത്തില്‍ വിടാം എന്നാണ് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവായി വ്യക്തമാക്കിയത്. പീഡന ആരോപണം വാസ്തവ വിരുദ്ധമാണെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നുമായിരുന്നു ഷിയാസ് കരീം മുന്‍കൂർ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.
ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് ചന്തേര പൊലീസിനെ അറിയിക്കുകയായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്.
വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതി. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്.
പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ചന്തേര എസ് ഐ നേരത്തെ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയിരുന്നു. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. അതിനിടെ താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വരികയും ചെയ്തിരുന്നു.












Click it and Unblock the Notifications