'ചില പരട്ടകൾ അങ്ങനെ പറയും'; ഹൃദയം പൊളിച്ച് കാണിച്ചാലും കാശ്മീരി മുളകാണെന്ന് പറഞ്ഞാൽ ';സുരേഷ് ഗോപി
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന ബി ജെ പിയിൽ വൻ അഴിച്ച് പണിക്കുള്ള സാധ്യതകൾ ഉണ്ടെന്ന് അഭ്യൂഹം ശക്തമാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കിയേക്കുമെന്നും സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയേക്കുമെന്ന തലത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇപ്പോഴിതാണ് ഇത് സംബന്ധിച്ച് ചോദ്യത്തിന് പ്രതികരിക്കുകയാണ് സുരേഷ് ഗോപി. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി രാഷ്ട്രീയത്തിലെത്തിയതിനെ കുറിച്ചും അധ്യക്ഷ സ്ഥാനത്തെ കുറിച്ചുമെല്ലാം താരം പ്രതികരിച്ചത്.

'ഞാൻ എസ് എഫ് ഐയിൽ ആയിരുന്നപ്പോഴും എസ് എഫ് ഐക്കാരൻ ആയിരുന്നില്ല. എനിക്ക് ജനങ്ങളിലേക്ക് എത്തുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിലാണ് താത്പര്യം.നായനാർ തന്റെ സ്വന്തം മുത്തച്ഛനോ വല്യച്ഛനോ ഒക്കെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്. പിന്നെ കുറച്ചെങ്കിലും ആ സ്നേഹം ഉള്ളത്, അത്രയുമില്ല അച്ചുമാമനോടാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയത് രാഷ്ട്രീയമല്ല, ആത്മാർത്ഥമായി പോയതാണ്'

'ചില പരട്ടകൾ ഇരുന്ന് ഇങ്ങനെ പണ്ട് കോൺഗ്രസ് ആയിരുന്നു , എസ് എഫ് ഐ ആയിരുന്നുവെന്നൊക്കെ പറയാൻ ഇവർക്ക് എന്തറിയാം. ഉമ്മൻചാണ്ടിക്ക് വേണ്ടി താൻ എത്ര പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ മകളും പറയണം.എകെ ആന്റണി പറയട്ടെ, നിർണായകമായ ഒരു സാഹചര്യത്തിൽ താൻ പങ്കാളിയായില്ലേയെന്ന്'

'അതുപോലെ രാജ്യത്തിന് നിർണായകമായ സാഹചര്യം വന്നപ്പോൾ ഞാൻ ചേരേണ്ടിടത്ത് ചേർന്നു. രാഷ്ട്രീയക്കാരനായിട്ടല്ല, അഡ്മിനിസ്ട്രേഷന്റെ ഭാഗമായിട്ടാണ് ചേർന്നിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിലെ പ്രവർത്തനങ്ങൾ, ഉക്രൈയ്ൻ വിഷയത്തിലെ തന്റെ ഇടപടെലുകൾ, താൻ വെല്ലുവിളിക്കുകയാണ്'.

'ഉക്രൈൻ വിഷയത്തിൽ തന്നാൽ സഹായം ലഭിച്ച നിരവധി പേരുണ്ടാകും. അതിൽ രാഷ്ട്രീയം കാരണരുത്, എന്റെ നിറം കാണരുത്, ആശയങ്ങൾ കാണരുത്. ഭരണകക്ഷിയ്ക്കൊപ്പം ആയിരുന്നപ്പോഴും ജനസേവകനായിരുന്നു ഞാൻ.എന്തിനാണ് അതിന് അധികാരമെന്ന് ചോദിച്ചാൽ അതുണ്ടെങ്കിലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ', അദ്ദേഹം പറഞ്ഞു.

ബി ജെ പി അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.'ബി ജെ പിക്ക് ഒരു കേഡർ സ്വഭാവം ഉണ്ട്. അത് വെച്ചിട്ട് പറയാൻ പാടില്ലാത്തതാണ്. എന്റെ നേതാക്കൾ കേരളത്തിൽ ഇല്ല, ദില്ലിയിലാണ്, ഗുജറാത്തിലും യുപിയിലും മഹാരാഷ്ട്രയിലും ഹിമാചൽ പ്രദേശിലുമാണ്.അവർ പറഞ്ഞാലും ഞാൻ അനുസരിക്കില്ല'.

'പൊളിച്ച് കാണിച്ചാലും ഇത് കാശ്മീരി മുളകാണെന്ന് പറഞ്ഞാലോ? ഇത് ഹൃദയമാണ്. അതിൽ ഉള്ളതാണ് ഞാൻ പറയുന്നത്. എനിക്ക് ഇഷ്ടമല്ല അങ്ങനെയൊരു രാഷ്ട്രീയക്കാരനാകാൻ.നിർവഹണത്തിൽ തുളുമ്പി നിൽക്കുന്ന ഉത്തരവാദിത്തം പേറുന്ന ഒരാളായി ജീവിക്കാനാണ് ഇഷ്ടം. 14 ജില്ലകളിലെ അധ്യക്ഷൻമാരുമായി മാസത്തിൽ 28 ജിവസം കെട്ടിപിടിച്ച് നിൽക്കാൻ ഒക്കത്തില്ല'.

'സജീവ രാഷ്ട്രീയമല്ല, സജീവ നിർവ്വഹണമാണ് തന്റെ ലക്ഷ്യം. നിങ്ങൾ പിണറായിയോടും ഉമ്മൻചാണ്ടിയോടും പറയൂ നിങ്ങൾക്ക് ഈ രാഷ്ട്രീയം വേണ്ട മനുഷ്യനായി പുറത്തുവരൂ എന്ന്. പറയില്ലല്ലോ? അതെന്താ? ന്യായീകരണങ്ങൾ അല്ല', വാസ്തവം പറയണം', സുരേഷ് ഗോപി പറഞ്ഞു. .

തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും സുരേഷ് ഗോപി പ്രതികരിച്ചു.'ഇന്ത്യന്‍ മുസ്‌ലിം അല്ലെങ്കില്‍ ഭാരതീയനായ, ഭാരതത്തോട് സ്‌നേഹമുള്ള മുസ്‌ലിം അങ്ങനൊന്നില്ല. ഈ മണ്ണില്‍ ജനിച്ച മുസ്‌ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്.രാഷ്ട്രീയ ദുരുപയോഗത്തിന് വേണ്ടി സെഗ്മെന്റലൈസ് ചെയ്ത് ചില ആള്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. അവര്‍ ചെയ്യുന്നതോ ചിന്തിക്കുന്നതോ എന്തെങ്കിലും രാജ്യത്തിന് ദോഷമായി മാറുന്നുണ്ടെങ്കില്‍ അവരെയാണ് രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നത്,' സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications