ഇതിലും ഭംഗിയായി 'അമ്മ'യ്ക്ക് കാര്യങ്ങള്‍ ചെയ്യാനാകും; രാജിയില്‍ ഒരു സന്ദേശമുണ്ടെന്ന് കുക്കു പരമേശ്വരന്‍
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ അമ്മ സംഘടനയില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. നടനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ യോഗത്തില്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി ശ്വേത മേനോന്‍, മാല പാര്‍വ്വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവച്ചിരുന്നു. ആഭ്യന്തര പരിഹാര സെല്ലിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. എന്നാല്‍ ഇപ്പോഴിതാ രാജിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുക്കു പരമേശ്വരന്‍.
അമ്മ സംഘടനയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജിവച്ചതെന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനോടായിരുന്നു കുക്കുവിന്റെ പ്രതികരണം.
ഐ സി കമ്മിറ്റിയില്‍ ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ അതിന്റെ മറ്റൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല. എന്നാല്‍ രാജി വയ്ക്കുന്നതില്‍ ഒരു സന്ദേശമുണ്ടെന്ന് കുക്കു പറഞ്ഞു. തീരുമാനം തെറ്റായതിനെതിരെ പ്രതിഷേധിക്കുന്നു എന്നാണ് ആ സന്ദേശം.
അമ്മ സംഘടനയില്‍ എനിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്. നേതൃത്വത്തില്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാം. പക്ഷേ, അമ്മയുടെ തീരുമാനം ഇങ്ങനെയായിരിക്കരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജി.
ഞങ്ങള്‍ മുന്നോട്ടുവച്ച ഐ സി കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ ഇ സി ( എക്‌സിക്യുട്ടീവ് കമ്മിറ്റി ) ക്ക് സ്വീകരിക്കാന്‍ സാധിച്ചില്ല. അതാണ് രാജിക്ക് കാരണമെന്ന് കുക്കു പരമേശ്വരന്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസമാണ് ഐ സി കമ്മിറ്റിയില്‍ നിന്ന് മാലപാര്‍വ്വതി രാജിവച്ചത്. ഇതിന് പിന്നാലെയാണ് രണ്ട് പേര്‍ കൂടി രാജിവച്ച് രംഗത്തെത്തിയത്. രാജിവയ്ക്കാനുള്ള സനദ്ധത ഇവര്‍ രണ്ട് പേരും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.
ഇതിനിടെ, അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജിന് നന്ദി പറഞ്ഞ് മാല പാര്‍വ്വതി രംഗത്തെത്തിയിരുന്നു. അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജുവിന്റെ വിവാദ പ്രസ്താവനയെ തള്ളിയും മാലപാര്‍വ്വതിയുടെ രാജിയെ പിന്തുണച്ചും ബാബു രാജ് രംഗത്തെത്തിയതോടെയാണ് മാലപാര്‍വതി ബാബു രാജിനെ പിന്തുണച്ചത്.
'ഇത് അപൂര്‍വവും അസാധാരണവുമാണ്. വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ല. നന്ദി ബാബുരാജ്.'മാല പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാല പാര്‍വതി രാജി വച്ചു എന്ന കാരണം കൊണ്ട് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെക്കില്ലെന്നും അവര്‍ക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ എന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.
തുടര്‍ന്ന് മണിയന്‍പിള്ള രാജുവിനെ തിരുത്തി ബാബുരാജ് രംഗത്തെത്തി. അമ്മയിലെ സ്ത്രീകള്‍ പാവകളല്ലെന്ന് ബാബുരാജ് പറയുകയായിരുന്നു. അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളത്. അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ലെന്നും ബാബുരാജ് പറഞ്ഞിരുന്നു.
വിജയ് ബാബു വിഷയം; മാലാ പാർവ്വതിക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു