'അന്തസായിട്ടുള്ള തീരുമാനമാണ് രാജിവയ്ക്കുക എന്നത്, അന്വേഷണം നടക്കട്ടെ'; സിദ്ദിഖിന്റെ രാജിയിൽ വിജയരാഘവൻ
കൊച്ചി: സിദ്ദിഖിന്റെ രാജി അന്തസുള്ള തീരുമാനമെന്ന് മുതിർന്ന നടൻ വിജയരഘവൻ വൺഇന്ത്യ മലയാളത്തോട്. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്ന് പറഞ്ഞ വിജയരാഘവൻ ഇതിനെ കുറിച്ച് കൂടുതൽ പറയുന്നതിൽ കാര്യമില്ലെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ധാരാളം പേർ ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.
'ഇതിനെകുറിച്ച് ഒന്നും പറയേണ്ട കാര്യമില്ലലോ. സോഷ്യൽ മീഡിയയിൽ ഒക്കെ ഇഷ്‌ടം പോലെ ആളുകൾ പ്രതികരിക്കുന്നുണ്ട്. സിദ്ദിഖിന്റെ രാജി നല്ല കാര്യമാണ്, അദ്ദേഹത്തിന് അങ്ങനെ തോന്നി. അന്തസായിട്ടുള്ള കാര്യമാണ് രാജി വയ്ക്കുക എന്നത്. അതിന്റെ അന്വേഷണം നടക്കുന്നില്ലേ, നടക്കട്ടെ' എന്നായിരുന്നു വിജയരാഘവന്റെ മറുപടി.

വിഷയത്തിൽ അമ്മയുടെ കൃത്യമായ നിലപാട് എന്താണെന്ന് അറിയില്ലെന്ന് വിജയരാഘവൻ പറഞ്ഞു. 'ഞാൻ അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പർ അല്ല, സാധാരണ അംഗം മാത്രമാണ്. അതുകൊണ്ട് എന്താണ് കൃത്യമായ നിലപാട് എന്നെനിക്ക് അറിയില്ല. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നത് ലോക സത്യമാണ്. ഈ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്, സിദ്ദിഖിനെതിരെ ഒരു ആരോപണം വന്നു സിദ്ദിഖ് രാജിവച്ചു' വിജയരാഘവൻ ചൂണ്ടിക്കാട്ടി.
സംവിധായകൻ രഞ്ജിതിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ താൻ സിനിമാ ജീവിതത്തിൽ ഒരിടത്തും വിവേചനങ്ങൾ കണ്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. എനിക്ക് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുവനടിയുടെ പീഡന ആരോപണം ഉയർന്നതിനെ പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചത്. ഇടവേള ബാബു സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് ചുമതല ഏറ്റെടുത്തത്. എന്നാൽ കാലാവധി പൂർത്തിയാക്കാൻ ഒരുപാട് കാലം ബാക്കിയിരിക്കെയാണ് സിദ്ദിഖിന്റെ പടിയിറക്കം.
അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി ഔദ്യോഗികമായി പ്രസിഡന്റ് കൂടിയായ മോഹൻലാലിനെ അറിയിച്ചുവെന്നാണ് സിദ്ദിഖ് വ്യക്തമാക്കുന്നത്. ഇത്തരം ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ ഈ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് പറഞ്ഞ സിദ്ദിഖ് നടിയുടെ ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും പറഞ്ഞിരുന്നു.
നടിയുടെ ആരോപണം വന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. അമ്മയിൽ നിന്നും സിദ്ദിഖിന്റെ രാജിക്കായി സമ്മർദ്ദം ശക്തമായിരുന്നു എന്നാണ് സൂചന. പ്രത്യേകിച്ച് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനെ ചർച്ചകൾ അവസാനിക്കും മുൻപ് തന്നെ തലപ്പത്തുള്ള ആളുടെ പേരിൽ ഗുരുതര ആരോപണം വന്നത് അമ്മയെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അതിന് പിന്നാലെയാണ് അനിവാര്യമായ രാജി പ്രഖ്യാപനം.












Click it and Unblock the Notifications