നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ പ്രോസിക്യൂഷൻ വിസ്തരിച്ചത് 5 ദിവസം, ക്രോസ് വിസ്താരം പൂർത്തിയായി
കൊച്ചി: തെന്നിന്ത്യയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടനും ഭര്‍ത്താവുമായ ദിലീപിനെ സംബന്ധിച്ച് കാവ്യാ മാധവന്റെ മൊഴി നിര്‍ണായകമാണ്.
വിസ്താരത്തിനിടെ സാക്ഷികളില്‍ പലരും പ്രോസിക്യൂഷന് പ്രതികൂലമായി മൊഴി മാറ്റിയിരുന്നു. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ നേരത്തെ പ്രോസിക്യൂഷന്‍ ഭാഗത്തെ സാക്ഷി ആയിരുന്നു.

പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൊട്ടേഷന്‍ നല്‍കി എന്നതാണ് കേസില്‍ എട്ടാം പ്രതിയായ ദിലീപിന് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം. സിനിമാ രംഗത്ത് നടിയോട് ദിലീപിന് ഉണ്ടായിരുന്ന ശത്രുതയാണ് ഇത്തരമൊരു കൊട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയോട് ദിലീപിന് വൈരാഗ്യമുണ്ടായിരുന്നു എന്ന് തെളിയിക്കാനുളള പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ഒരാളായിരുന്നു കാവ്യാ മാധവന്‍.

കൊച്ചിയില്‍ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന് സാക്ഷിയായതുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന് നേരത്തെ മൊഴി ലഭിച്ചിരുന്നത്. എന്നാല്‍ സാക്ഷി വിസ്താരത്തിനിടെ കാവ്യാ മാധവന്‍ കൂറ് മാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുളള മുപ്പത്തിനാലാം സാക്ഷി ആയിരുന്നു കാവ്യാ മാധവന്‍. നേരത്തെ സിനിമയില്‍ ദിലീപും കാവ്യാ മാധവനും ആക്രമിക്കപ്പെട്ട നടിയും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. മഞ്ജു വാര്യരുമായുളള വിവാഹ മോചനത്തിന് ശേഷം ദിലീപും കാവ്യയും വിവാഹിതരാവുകയുമുണ്ടായി. ഈ കേസില്‍ തന്നെ മനപ്പൂര്‍വ്വം കുടുക്കിയതാണ് എന്നാണ് ദിലീപ് ആരോപിക്കുന്നത്.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

കൂറ് മാറിയതിനെ തുടര്‍ന്ന് കാവ്യ മാധവനെ പ്രോസിക്യൂഷന്‍ ദീര്‍ഘ നേരമാണ് ക്രോസ് വിസ്താരം നടത്തിയത്. അഞ്ച് ദിവസം കൊണ്ടാണ് കാവ്യാ മാധവന്റെ ക്രോസ് വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഘത്തിലെ പ്രധാനിയും കേസിലെ മുഖ്യപ്രതിയുമായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ അഭിഭാഷകനും കാവ്യാ മാധവനെ വിസ്തരിച്ചിരുന്നു.

കൊച്ചിയിലുളള കാവ്യാ മാധവന്റെ വസ്ത്ര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നതായുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ പരിചയം ഉണ്ടായിരുന്നു എന്നും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നു എന്നും തെളിയിക്കാന്‍ സഹായിക്കുന്ന പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ചിലര്‍ ഇതിനകം കൂറ് മാറിയിട്ടുണ്ട്. കേസില്‍ വിസ്താരം 24ാം തിയ്യതി തുടരും.

സിനിമാ രംഗത്ത് നിന്നടക്കം നിരവധി പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്. ഈ കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം ആണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ ഇതുവരെ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. കേസിന്റെ വിചാരണ ഓഗസ്റ്റില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ അടക്കമുളള സാഹചര്യങ്ങള്‍ കാരണം വിചാരണ നീണ്ട് പോവുകയായിരുന്നു.
ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി വിചാരണക്കോടതിക്ക് അനുവദിച്ചിരിക്കുകയാണ്. വിചാരണയ്ക്ക് 6 മാസത്തെ സമയം കൂടി വേണം എന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് സമയം നീട്ടി നല്‍കിയത്. ഓഗസ്റ്റ് പതിനഞ്ചിന് മുന്‍പായി വിചാരണ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്.












Click it and Unblock the Notifications