ദിലീപിനെ കുടുക്കിയ പരാതി വ്യാജമല്ല; അയച്ചത് ഡിവൈഎഫ്‌ഐ നേതാവ്, പുറത്തായത് വന്‍ ഗൂഢാലോചന
ടിജെ ഗിരീഷിന്റെ പേരിലുള്ള പരാതി ജയില്‍ ഡിജിപിക്കും എംഎം ഗിരീഷിന്റെ പേരിലുള്ള പരാതി മുഖ്യമന്ത്രിക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്.
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദീലിപിനെ കുടുക്കിയ പുതിയ പരാതി വ്യാജമല്ല. നേരത്തെ പരാതി വ്യാജമാണെന്ന് കാണിച്ച് പരാതിയില്‍ പറയുന്ന പേരുള്ള വ്യക്തി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവ്, താനാണ് പരാതി നല്‍കിയതെന്ന് വെളിപ്പെടുത്തി.
സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ദുരൂഹതകള്‍ ഏറുകയാണ്. സംഭവത്തിന് പിന്നില്‍ ഒരു അഭിഭാഷകന് ബന്ധമുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്. പരാതിയുടെ പശ്ചാത്തലത്തില്‍ ദിലീപിന് ജയിലില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളെ മാത്രമേ ഇനി കാണാന്‍ അനുവദിക്കു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍
റിമാന്റില്‍ കഴിയുന്ന ദിലീപിന് ആലുവ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന പരാതിയാണ് വിവാദമായത്. ആലുവ സ്വദേശി ടിജെ ഗിരീഷിന്റെ പേരിലായിരുന്നു പരാതി.

ടിജെ ഗിരീഷിന്റെ പേരിലെ പരാതി
എന്നാല്‍ താന്‍ അത്തരത്തില്‍ പരാതി അയച്ചിട്ടില്ലെന്ന് കാണിച്ച് ടിജെ ഗിരീഷ് രംഗത്തെത്തിയിരുന്നു. ടിജെ ഗിരീഷിന്റെ പേരില്‍ ജയില്‍ ഡിജിപിക്കാണ് പരാതി ലഭിച്ചത്.

റൂറല്‍ എസ്പിയോട് പരാതിപ്പെട്ടു
താന്‍ അയക്കാത്ത പരാതി എങ്ങനെ ലഭിച്ചുവെന്നായിരുന്നു ടിജെ ഗിരീഷിന്റെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് പരാതി നല്‍കുകയും ചെയ്തു.

പരാതിക്കാരന്‍ രംഗത്ത്
ടിജെ ഗിരീഷിന്റെ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആലുവ റൂറല്‍ എസ്പി അറിയിച്ചു. അതിനിടെയാണ് ദിലീപിന്റെ സൗകര്യങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കിയത് താനാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞത്.

ഡിവൈഎഫ്‌ഐ നേതാവ് എംഎം ഗിരീഷ്
യഥാര്‍ഥ പരാതിക്കാരന്‍ താനാണെന്ന് ഡിവൈഎഫ്‌ഐ ആലുവ ബ്ലോക്ക് പ്രസിഡന്റ് കീഴ്മാടം കുന്നുംപുറം മടത്തിപ്പറമ്പില്‍ എംഎം ഗിരീഷാണ് രംഗത്തുവന്നത്. ഇതോടെ ദിലീപ് കേസിന് രാഷ്ട്രീയമാനം കൂടി കൈവന്നിരിക്കുകയാണ്.

ഡിടിപി സെന്ററില്‍ സംഭവിച്ച പിശക്
തീര്‍ന്നില്ല, പേര് മാറ്റത്തെ കുറിച്ച് ഇയാള്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ഡിടിപി സെന്ററില്‍ സംഭവിച്ച പിശകാണ് പേരും മേല്‍വിലാസവും മാറാന്‍ കാരണമെന്നാണ് എംഎം ഗിരീഷ് പറയുന്നത്.

ടിജെ ഗിരീഷ്, എംഎം ഗിരീഷ്
എന്നാല്‍ അവിടെയും തീരുന്നില്ല പ്രശ്‌നങ്ങള്‍. ടിജെ ഗിരീഷിന്റെ പേരിലും എംഎം ഗിരീഷിന്റെ പേരിലും ഇപ്പോള്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ രണ്ട് പരാതികളിലും ഇട്ടിട്ടുള്ള ഒപ്പും വ്യത്യാസമുണ്ട്.

സംശയങ്ങള്‍ ബാക്കി
ടിജെ ഗിരീഷിന്റെ പേരിലുള്ള പരാതി ജയില്‍ ഡിജിപിക്കും എംഎം ഗിരീഷിന്റെ പേരിലുള്ള പരാതി മുഖ്യമന്ത്രിക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്. എംഎം ഗിരീഷിന്റെ പരാതിയുടെ പകര്‍പ്പ് ഡിജിപിമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകന്‍ മുഖേന
ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതി ഒരു അഭിഭാഷകന്‍ മുഖേനയാണ് അയച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഭിഭാഷകന്‍ വ്യാജമായി പേരും ഒപ്പും ഉപയോഗിച്ചോ എന്ന് വ്യക്തമായിട്ടില്ല.

കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി
അഭിഭാഷകന്‍ വ്യാജമായി പേരും ഒപ്പും ഉപയോഗിച്ചെന്ന് കണ്ടെത്തിയാല്‍ ബാര്‍ കൗണ്‍സിലിലും പരാതി വന്നേക്കും. അഭിഭാഷകനെ പരാതി തയ്യാറാക്കാനും നല്‍കാനും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി വ്യക്തമാക്കി.

ദിലീപ് എസി മുറിയില്‍
പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകി വരെ ദിലീപ് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണെന്നാണ് ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതിയിലെ ആരോപണം. സാധാരണ അവധി ദിവസങ്ങളില്‍ തടവുകാരെ കാണാന്‍ ആരെയും അനുവദിക്കാറില്ല. എന്നാല്‍ ഓണത്തിന്റെ അവധി ദിനങ്ങളിലും ഞായറാഴ്ച പോലും ദിലീപിനെ കാണാന്‍ ജയിലില്‍ ആളുകളെത്തിയെന്നും പരാതിയില്‍ പറയുന്നു.

ആരോപണം തീര്‍ന്നില്ല
സിനിമാ മേഖലയിലെ പല പ്രമുഖരും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടത്. സന്ദര്‍ശകരില്‍ പലരും കേസുമായി ബന്ധമുള്ളവരാണ്. അല്ലെങ്കില്‍ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍മാതാവ് വന്നത് ശരിയായില്ല
കേസില്‍ ആരോപണ വിധേയരായവര്‍ പോലും ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപും പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്ന സിനിമയുടെ നിര്‍മാതാവും ജയിലിലെത്തി. ജയിലില്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ പീഡനക്കേസിലെ പ്രതിയായ നടന് ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്
എന്നാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ നിലപാട്. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് ഇളവ് നല്‍കിയതെന്ന് സൂപ്രണ്ട് പിപി ബാബുരാജ് മനോരമയോട് പ്രതികരിച്ചു.

ബോര്‍ഡ് വയ്ക്കാന്‍ കാരണം
സാധാരണ ദിവസം മൂന്ന് പേര്‍ വരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. അതില്‍ കൂടുതല്‍ അനുവദിക്കാറില്ല. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ചട്ടമില്ല. തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു ബോര്‍ഡ് പുറത്ത് വച്ചിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

കോടതി ഉത്തരവും സന്ദര്‍ശകരും
കഴിഞ്ഞ ശനിയാഴ്ചയാണ് ദിലീപിന് പിതാവിന്റെ ബലിചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി പരോള്‍ നല്‍കിയത്. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നാദിര്‍ഷയും സുഹൃത്തുമെത്തി. ശേഷം കാവ്യയും മകളുമെത്തി.

പ്രമുഖരുടെ നീണ്ട നിര
ഞായറാഴ്ച ഹരിശ്രീ അശോകനും സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും വന്നു. കൂടാതെ മറ്റു പലരുമെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ജയറാം, ഗണേഷ് കുമാര്‍ തുടങ്ങിയവരുമെത്തി.

ജയിലില്‍ നിയന്ത്രണം
അതിനിടെ ജയിയില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ വന്ന പത്തോളം പേര്‍ നിരാശരായി മടങ്ങി.

കുടുംബാംഗങ്ങള്‍ക്ക് ആവാം
കുടുംബാംഗങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ ദിലീപിന് അനിയന്ത്രിതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications