നടി ആക്രമിക്കപ്പെട്ട കേസ്; തെളിവുകളുടെ പട്ടിക ദിലീപിന് കൈയ്യില്‍ കിട്ടും, ഉദ്യോഗസ്ഥന്‍ പറഞ്ഞത്
കേസ് വേഗം സെഷന്‍സ് കോടതിയിലേക്ക് മാറ്റി വിചാരണ ആരംഭിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ പറഞ്ഞു.
കൊച്ചി: നടി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് അവകാശപ്പെടുന്ന ദിലീപ്, നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യം കൈമാറണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ കേസിന്റെ വിചാരണയില്‍ ഉപയോഗിക്കുന്ന തെളിവുകളുടെ പട്ടിക പ്രതിഭാഗത്തിന് നല്‍കണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. തെളിവുകളുടെ പട്ടിക പ്രതിഭാഗത്തിന് ബുധനാഴ്ച കൈമാറാനാണ് കോടതി നിര്‍ദേശം. കോടതിയില്‍ വാദത്തിനിടെ നടന്ന കാര്യങ്ങള്‍ ഇങ്ങനെ...

നിരവധി തെളിവുകള്‍
വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ നിരവധി തെളിവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പട്ടിക പ്രതിഭാഗത്തിന് കൈമാറണമെന്നാണ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.

ഉപയോഗിക്കാത്ത തെളിവുകള്‍
വിചാരണ വേളയില്‍ ഉപയോഗിക്കാത്ത തെളിവുകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. ബുധനാഴ്ചയാണ് തെളിവുകളുടെ പട്ടിക ദിലീപിന്റെ അഭിഭാഷകന് കൈമാറുക.

ആലോചിച്ച ശേഷം
എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘം വ്യക്തമായ മറുപടി പറഞ്ഞില്ല. പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച ശേഷം ബുധനാഴ്ച തീരുമാനം അറിയിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹര്‍ജി തള്ളി
അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് കോടതിയില്‍ മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ അടുത്തിടെ മൊഴിമാറ്റിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം. ഈഹര്‍ജി കോടതി തള്ളി.

95 തെളിവുകള്‍ കിട്ടി
കേസില്‍ 254 തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതില്‍ 95 തെളിവുകള്‍ നേരത്തെ ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ബാക്കി കൂടി വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

ദൃശ്യത്തിന്റെ പകര്‍പ്പ്
ദിലീപ് പ്രധാനമായും ആവശ്യപ്പെട്ടത് ആക്രമണ ദൃശ്യത്തിന്റെ പകര്‍പ്പായിരുന്നു. അത് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതിഭാഗത്തിന് കൈമാറേണ്ടതാണെന്ന് കോടതി വാക്കാന്‍ അഭിപ്രായപ്പെട്ടെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു.

ദുരുപയോഗം ചെയ്യും
സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ രേഖകളും അടക്കമുള്ള തെളിവുകളുടെ പട്ടികകൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒരു തരത്തില്‍ പ്രോസിക്യൂഷന്‍ വാദത്തിന് തിരിച്ചടിയാണ് കോടതി നിര്‍ദേശം. കേസിലെ നിര്‍ണായക തെളിവുകള്‍ പ്രതിഭാഗത്തിന് കിട്ടിയാല്‍ ദുരുപയോഗം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

നടപടികള്‍ വൈകുന്നു
കേസിന്റെ വിചാരണ തുടങ്ങാന്‍ ചില നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് സാധിക്കുന്നില്ല. എല്ലാ പ്രതികളും ഹാജരായതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീര്‍പ്പ് കല്‍പ്പിക്കുക. കേസിന്റെ വിചാരണ മജിസ്ട്രേറ്റ് കോടതിയിലല്ല നടക്കേണ്ടത്. പീഡനം ആരോപിപ്പിക്കപ്പെട്ട കേസായതിനാല്‍ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റണം.

ബുധനാഴ്ച തീരുമാനം
മജിസ്ട്രേറ്റ് കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിച്ചേക്കും. കഴിഞ്ഞ ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാകാന്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് അന്നേദിവസം ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഇതോടെ മറ്റു പ്രതികള്‍ ഹാജരായെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

സെഷന്‍സ് കോടതിയില്‍
കേസിന്റെ വിചാരണ നടക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയില്‍ അല്ല. സെഷന്‍സ് കോടതിയിലാണ്. മജിസ്ട്രേറ്റ് കോടതിയിലാണ് ഇപ്പോള്‍ കേസുള്ളത്. സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റി മജിസ്ട്രേറ്റ് കോടതി ഉത്തരവിടണം. എന്നാല്‍ മാത്രമേ വിചാരണ തുടങ്ങാന്‍ സാധിക്കൂ. ഒന്നാം പ്രതി പള്‍സല്‍ സുനി അടയ്ക്കമുള്ള പ്രതികളുടെ റിമാന്റ് കാലാവധി കഴിഞ്ഞ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചത്. എന്നാല്‍ എല്ലാ പ്രതികളും ഹാജരില്ലാത്തതിനാല്‍ കേസ് 31ലേക്ക് മാറ്റുകയായിരുന്നു.

ദിലീപ് ഉള്‍പ്പെടെ
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോട് 31ന് കോടതിയില്‍ ഹാജരാകാന്‍ അങ്കമാലി മജിസ്്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്നേദിവസം കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിലുള്ള ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31നും എല്ലാ പ്രതികളും ഹാജരായില്ലെങ്കില്‍ നടപടികള്‍ ഇനിയും തടസപ്പെടും.

ഹൈക്കോടതി നിര്‍ദേശം
കേസ് വേഗം സെഷന്‍സ് കോടതിയിലേക്ക് മാറ്റി വിചാരണ ആരംഭിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ പറഞ്ഞു. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല.

അടുത്ത തവണ
അതുകൊണ്ട് തന്നെ വിചാരണ തടവുകാരായി കഴിയുകയാണ് പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ കേസ് സെഷന്‍സ് കോടതിയിലെത്തണം. കഴിഞ്ഞാഴ്ച ഇതിന് തടസമായത് ദിലീപിന്റെ അഭാവമാണ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

മാര്‍ട്ടിനെതിരേ തെളിവുണ്ടോ
കേസിലെ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. ഇയാളാണ് നടി ആക്രമിക്കപ്പെട്ട ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. ഈ വാഹനത്തില്‍ മറ്റു പ്രതികള്‍ സഞ്ചരിച്ച ടെംമ്പോ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പക്ഷേ, മാര്‍ട്ടിനെതിരേ പോലീസ് തെളിവ് ഹാജരാക്കിയിട്ടില്ലെന്നാണ് ഇയാളുടെ അഭിഭാഷകന്‍ എന്‍ സുരേഷ്‌കുമാറിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട രേഖകളാണ് മാര്‍ട്ടിനെതിരേ തെളിവായുള്ളത്. ഈ തെളിവ് പ്രതിഭാഗം പ്രത്യേക ഹര്‍ജി വഴി കൈവശപ്പെടുത്തിയിരുന്നു.

നമ്പര്‍ മാര്‍ട്ടിന്റേതല്ല
പക്ഷേ, പോലീസ് നല്‍കിയ മൊബൈല്‍ നമ്പര്‍ മാര്‍ട്ടിന്റേതല്ലെന്ന് അയാളുടെ അഭിഭാഷകന്‍ പറയുന്നു. മാര്‍ട്ടിന്റെ ഫോണില്‍ നിന്ന് ചില എസ്എംഎസുകള്‍ അയച്ചതാണ് ഇയാള്‍ക്കെതിരായ തെളിവ്. പക്ഷേ, പോലീസ് സമര്‍പ്പിച്ച മൊബൈല്‍ നമ്പര്‍ മാര്‍ട്ടിന്റേതല്ലെന്നും മറ്റേതോ നമ്പറില്‍ നിന്നുള്ളതാണെന്നും അഭിഭാഷകന്‍ പറയുന്നു.

മെസ്സേജിലുള്ളത്
ഞാന്‍ മാര്‍ട്ടിനാണ് എന്നു പറയുന്ന മൂന്ന് മെസ്സേജുകളാണ് ഈ നമ്പറില്‍ നിന്ന് അയച്ചിരിക്കുന്നത്. ഇത് സംശയം ജനിപ്പിക്കുന്നതാണെന്ന് അഭിഭാഷകന്‍ പറയുന്നു. മാര്‍ട്ടിന്റെ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഉണ്ടോ എന്ന് ആരാഞ്ഞ് പ്രതിഭാഗം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സുനിയുമായി ബന്ധം
മാര്‍ട്ടിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആരോപണം. മാര്‍ട്ടിനെ നടിയുടെ ഡ്രൈവറാക്കിയത് പള്‍സര്‍ സുനിയുടെ ചില തന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്നും പോലീസ് പറയുന്നു. പള്‍സര്‍ സുനിക്കെതിരേ മാര്‍ട്ടിന്‍ അടുത്തിടെ ചില വെളിപ്പെടുത്തല്‍ നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംശയകരം
പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് കേസിനാസ്പദമായ സംഭവമെന്ന് മാര്‍ട്ടിന്‍ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത് സംശയാസ്പദമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications