നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ്, കൈമാറാനാകില്ലെന്ന് പ്രോസിക്യൂഷൻ
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ ആയിരുന്നു പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ പുരോഗതി റിപ്പോര്‍ട്ട് ആണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിലെ തുടരന്വേഷണം നടക്കുന്നത്.

നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി മുന്നോട്ട് വന്നത്. ഇതോടെ കേസില്‍ പുനരന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 16ന് കേസിലെ വിചാരണ അവസാനിപ്പിച്ച് വിധി പറയണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഈ സാഹചര്യത്തിലാണ് തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ വിചാരണ കോടതി നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം പുരോഗമിക്കുന്നതേ ഉളളൂ. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ അടക്കം അന്വേഷണ സംഘത്തിന് മുന്നില്‍ ബാക്കിയുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കാനുളള ശ്രമം അടക്കം പോലീസ് തുടരുകയാണ്. പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് കേസില്‍ അന്വേഷണം തുടരുകയാണ് എന്ന് വ്യക്തമാക്കി പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ദിലീപിന് കൈമാറാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രതിയായ വ്യക്തിക്ക് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസിന്റെ പക്കല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും ഇവ ദുരുപയോഗപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും കാട്ടി നേരത്തെ ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലുളള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണം എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലുളള ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാനാകില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയേക്കാം എന്നുളള പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ തളളി. നടിയുടെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്നും കൃത്രിമം കാണിക്കാനുളള സാഹചര്യം നിലവിലില്ലെന്നും പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു.

കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണം എന്നതടക്കമുളള ദിലീപിന്റെ രണ്ട് ഹര്‍ജികളും കോടതി ജനുവരി 25ന് പരിഗണിക്കും. കേസില്‍ കൂടുതല്‍ സാക്ഷികളെ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പുതിയ 4 സാക്ഷികളെ വിസ്തരിക്കാന്‍ ജനുവരി 22ന് കോടതി അനുമതി നല്‍കി.
Recommended Video

3 സാക്ഷികളെ പുനര്‍വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നുവെങ്കിലും ഹൈക്കോടതി അനുമതി നല്‍കിയിരുന്നില്ല. അതേസമയം കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് പോലീസ് അനുമതി തേടിയിരുന്നു. ഈ ഹര്‍ജി വിചാരണ കോടതി ഉത്തരവിനായി മാറ്റി. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവദിക്കാവൂ എന്നാണ് പള്‍സര്‍ സുനി കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നു.












Click it and Unblock the Notifications