'ജാമ്യം ലഭിച്ചതിന് പിന്നാലെ വീഡിയോ ക്ലിപ്പ് ദിലീപിന്റെ വീട്ടിലെത്തി', എത്തിച്ചത് വിഐപിയെന്ന് ബാലചന്ദ്രകുമാർ
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തി സിനിമാ സംവിധായകൻ ബാലചന്ദ്ര കുമാർ. നടിയെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദിലീപിന് ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകി എന്നാണ് ബാലചന്ദ്ര കുമാർ ആരോപിക്കുന്നത്.
റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജയിലിൽ കിടക്കുന്നത് കൊണ്ടാണ് പൾസർ സുനി ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നും ബാലചന്ദ്ര കുമാർ അഭിമുഖത്തിൽ പറയുന്നു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ : '' ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. നവംബര്‍ 15ന് ആ വീഡിയോ ക്ലിപ്പ് ദിലീപിന്റെ പക്കലെത്തി. പുള്ളിയുടെ വീട്ടില്‍ ആ വീഡിയോ എത്തി. കുറ്റപത്രം കൊടുക്കുന്നതിന് മുന്‍പ് തന്നെ ദിലീപ് ആ വീഡിയോ കണ്ടു. ഏഴെട്ട് ക്ലിപ്പുകളുണ്ട്. പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. അവനൊന്ന് ഇറങ്ങട്ടേ എന്നാണ് പറയുന്ന ഡയലോഗ്.
പള്‍സര്‍ സുനി ജയിലില്‍ കിടക്കുന്നത് കൊണ്ടാണ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നാണ് താന്‍ കരുതുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയാനുളള കാരണങ്ങളിലൊന്ന് കൊല്ലുമെന്നുളള ഭയം ആണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തോന്നി, ഇനി കൊല്ലുന്നുവെങ്കില്‍ കൊല്ലട്ടെ, ലോകത്തോട് പറഞ്ഞേക്കാം എന്ന്. മുഖ്യമന്ത്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പറില്‍ പതിനഞ്ച് തവണ വിളിച്ചു. പ്രതികരിച്ചതേ ഇല്ല.
മുഖ്യമന്ത്രിക്ക് കൊടുത്തത് പോലെ ഒരു പരാതി കൊടുക്കാനും ഓഡിയോ ക്ലിപ്പുകള്‍ കൊടുക്കാനുമായിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്വേഷിച്ചത്. സാഗര്‍ എന്നയാള്‍ പ്രോസിക്യൂഷന്‍ സാക്ഷി ആണെങ്കില്‍ അയാളെ സ്വാധീനിച്ചു. അയാള്‍ക്ക് കാശ് കൊടുത്തു. കാശ് വീണ്ടും വാങ്ങാന്‍ വീണ്ടും ദിലീപിന്റെ വക്കീലിന്റെ വീട്ടില്‍ പോയിട്ടുമുണ്ട്.
'ദിലീപ് ജയിലിൽ വിളിപ്പിച്ചു, കാവ്യ നിരന്തരം വിളിച്ചു, സുനിയെ കണ്ടത് പറയരുത്', ആരോപണവുമായി സംവിധായകൻ
ദൃശ്യങ്ങള്‍ ദിലീപ് 2017 നവംബര്‍ 15ന് മറ്റൊരാള്‍ കാറില്‍ ദിലിപീന്റെ വീട്ടിലെത്തിച്ചു. എല്ലാവരും കൂട്ടത്തോടെ ഇരുന്ന് ദൃശ്യങ്ങള്‍ കണ്ടു. കണ്ടിട്ട് ദിലീപിന്റെ കയ്യില്‍ കൊടുത്തിട്ടാണ് അയാള്‍ പോയത്. പരാതി കൊടുത്തിട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉളളതായും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു. ആലുവയിലുളള ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ നേരിട്ട് കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രകുമാര്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാല്‍ ദിലീപ് അന്ന് അറിയില്ലെന്ന് പറഞ്ഞുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
പിന്നീട് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയവേ തന്നെ വിളിപ്പിച്ചുവെന്നും പള്‍സര്‍ സുനിയെ കണ്ട വിവരം പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ നിരന്തരം വിളിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറയുന്നു.