ഇപ്പോള്‍ ഇക്കാര്യം പറയുന്നവർ അന്ന് എന്തായിരുന്നു പറഞ്ഞതെന്ന് ഓർക്കണം: പത്മപ്രിയ
കൊച്ചി: സിനിമ ഉള്‍പ്പടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് തുല്യ തൊഴില്‍ സാധ്യത ഉറപ്പ് വരുത്തണമെന്ന് നടി പത്മപ്രിയ അതിനുള്ള സാഹചര്യം ഉറപ്പ് വരുത്തുക എന്നുള്ളതാണ് സർക്കാറിന്റെ പണി. സിനിമ എങ്ങനെ ഉണ്ടാക്കണം, എങ്ങനെ ഉണ്ടാക്കണ്ട, എങ്ങനെ പ്രവർത്തിക്കണം എന്ന് സർക്കാർ പറയണമെന്നല്ല പറയുന്നത്.
എന്നാല്‍ എല്ലാവർക്കും തുല്യമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്തല്‍ സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും പത്മപ്രിയ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഒരു നയം ഉണ്ടാക്കുമ്പോള്‍ എല്ലാ തലവും പരിഗണിക്കണം. ഇതാദ്യമായിട്ടൊന്നും അല്ലാലോ സർക്കാർ നയം ഉണ്ടാക്കുന്നത്. ഹേമകമ്മീഷന്റെ റിപ്പോർട്ടറിന്റെ അടിസ്ഥാനത്തിലാണ് ഒരു ബില്ല് ഉണ്ടാക്കാന്‍ പോവുന്നതെങ്കില്‍ വ്യക്തമല്ലാത്ത കുറേ കാര്യമുണ്ട്. അക്കാര്യത്തിലൊക്കെ വ്യക്ത വേണമെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.

ഈ യോഗത്തിനും മുമ്പ് മൂന്ന് പ്രാവശ്യം ഞങ്ങള്‍ ചോദിച്ചതാണ് യോഗത്തിന്റെ അജണ്ട എന്താണെന്നുള്ളത് ഞങ്ങള്‍ക്ക് തരുമോയെന്ന്. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ട് തന്നെ എന്തിനേക്കുറിച്ചാണ് യോഗം എന്നതിനെ കുറിച്ച് എല്ലാവർക്കും കണ്‍ഫ്യൂഷനുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെ സമയം കളയുന്നത്. അഞ്ച് വർഷത്തോളമായില്ലേ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് ചർച്ചയായാല്‍ എന്താണ് പ്രശ്നം. അടൂർ കമ്മിറ്റി റിപ്പോർട്ട് നോക്കിയാല്‍ അതൊരു സോഫ്റ്റ് റിപ്പോർട്ടല്ല. വളരെ ശക്തമായ വിഷയങ്ങളില്‍ അവർ കണ്ടെത്തലുകള്‍ നടത്തുകയും റിപ്പോർട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കണ്ടെത്തെണമെന്നാണെങ്കില്‍ ആ പ്രശ്നത്തെക്കുറിച്ച് മുഴുവനായി മനസ്സിലാവേണ്ടതുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.

അതിന്റെ സ്പിരിറ്റില്‍ തന്നെ ആ പ്രശ്നം മനസ്സിലാക്കണം. സീരിയസായ ഒരു ചർച്ച നടത്തണെങ്കില്‍ അതിനറെ കണ്ടെത്തലുകളും വ്യക്തമായ വിവരങ്ങളും ലഭ്യമാവേണ്ടതുണ്ട്. അതില്ലാതെ അത്തരമൊരു ചർച്ചയിലേക്ക് പോവാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടതില്ലെന്ന് സർക്കാർ പറയുന്നതെന്ന് തനിക്ക് അറിയില്ല. എന്തുകൊണ്ട് സർക്കാർ അത് പുറത്ത് വിടുന്നില്ല എന്നത് സംശയമുള്ള ഒരു കാര്യമാണ്. ഇതൊരു വളരെ ചെറിയ വിഷയമല്ല. നമ്മള്‍ മാത്രമല്ല, ദേശീയ വനിത കമ്മീഷനുമൊക്കെ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.

നേരത്തെ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ച വനിത കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നു. എല്ലാവരും അതിന് തയ്യാറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു പോസിറ്റീവായി നോക്കിയാല്‍ എല്ലാം നല്ലതാണ്. പക്ഷെ ഐസി ഇന്ന് നടപ്പിലാക്കണമെന്ന് പറഞ്ഞ ആളുകള്‍ മുമ്പ് എന്താണ് പറഞ്ഞത് എന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും പത്മപ്രിയ അഭിപ്രായപ്പെടുന്നു.

ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ നിർദേശങ്ങള്‍ നിങ്ങള്‍ സ്വീകരീക്കുകയും ചെയ്യുന്നില്ലെങ്കില്‍ ആ കമ്മിറ്റിയുടെ പ്രധാന്യം എന്താണ്. അവർ കൃത്യമായ രീതികളിലൂടെ കടന്ന് പോയതിന് ശേഷമാണ് ഒരു തീരുമാനം എടുക്കുന്നത്. അതിനെ മാറ്റി മറ്റൊരു തീരുമാനം എടുക്കുമ്പോള്‍ അതിന്റെ കാരണങ്ങളും കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഐസി രൂപികരണത്തിലൊക്കെ എത്ര സത്യസന്ധതയുണ്ടെന്നതൊക്കെ നമുക്ക് ഇപ്പോള്‍ മനസ്സിലായി. സ്ത്രീകളുടെ സുരക്ഷിതത്വത്തിനും തൊഴിലിനും വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് ഇന്ന് മന്ത്രി പറഞ്ഞത്. പക്ഷെ ഈ കേസില്‍ തന്നെ സർക്കാർ എന്താണ് ചെയ്തത്. അത് ഉറപ്പ് വരുത്തല്‍ സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും പത്മപ്രിയ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications