'ചൈൽഡ് അഭ്യൂസിന് ഇരയായിട്ടുണ്ട്, ആദ്യം മനസിലായിട്ടില്ല, തിരിച്ചറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞ്'; നടി രാധിക രാധാകൃഷ്ണൻ
കൊച്ചി: ലോകത്തിലെ സ്ത്രീകളെ എടുത്താൽ ചൈൽഡ് അഭ്യൂസ് നേരിടേണ്ടി വരാതിരുന്നിട്ടുണ്ടാകുക വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമായിരിക്കുമെന്ന് നടി രാധിക രാധാകൃഷ്ണൻ. തനിക്കും ചെറുപ്പത്തിൽ അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും രാധിക പറഞ്ഞു. വളരെ വൈകിയാണ് താൻ തിരിച്ചറിഞ്ഞത്. അനുഭവിച്ചത് മറക്കണം എന്ന് വിചാരിട്ട് കാര്യമില്ലെന്നും അത് മനസിലാക്കുകയാണ് വേണ്ടതെന്നും രാധിക പറഞ്ഞു. മനോരമ ഓൺലൈനിനോടാണ് രാധികയുടെ പ്രതികരണം. ഫെമിനിസം എന്താണെന്ന് ചിന്തിച്ചൊരു കാലം തനിക്കും ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ രാധിക പറയുന്നു.വായിക്കാം

'ലോകത്തിലെ സ്ത്രീകളെ എടുത്താൽ ചൈൽഡ് അഭ്യൂസ് നേരിടേണ്ടി വരാതിരുന്നിട്ടുണ്ടാകുക വളരെ ചെറിയൊരു ശതമാനം ആളുകളായിരിക്കും. സ്കൂളിൽ, ട്യൂഷൻ ക്ലാസിൽ, ബസിൽ, ഓട്ടോയിൽ, ബന്ധുക്കൾ, സ്വന്തം വീട്ടിലെ ആളുകൾ എന്നിങ്ങനെ പലരിൽ നിന്നും സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും ചൈൽഡ് അഭ്യൂസിന് വിധേയമായിട്ടുണ്ടാകും. എനിക്കും ഉണ്ടായിട്ടുണ്ട്, ഞാനും ഇതിലൂടെ കടന്ന് പോയിട്ടുണ്ട്'.

'എല്ലാവരേയും പോലെ തന്നെ എനിക്കും അറിയില്ലായിരുന്നു. നമ്മുക്ക് അറിയില്ല സ്നേഹം കൊണ്ട് ചെയ്യുകയാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമാണോ, അതൊന്നും അറിയില്ല, അത്തരമൊരു ഘട്ടം എനിക്കും ഉണ്ടായിട്ടുണ്ട്. ചില സിനിമകൾ കാണുമ്പോഴൊക്കെ ഇപ്പോഴും അതിന്റെ ട്രോമകൾ ഒക്കെ ഉണ്ടാകും. എന്തൊക്കെ ചെയ്താലും അതിൽ നിന്നുമൊക്കെ പുറത്തുകടക്കുകയെന്നത് എളുപ്പമല്ല'.

'ഒരു സാഡ് റിയാലിറ്റിയാണത്. അതിൽ നമ്മളങ്ങ് ജീവിച്ച് പോകണം. വിക്ടിമിനെ ബ്ലെയിം ചെയ്യുകയല്ല വേണ്ടത്, കുഞ്ഞായിരിക്കുമ്പോൾ നമ്മുക്ക് അറിയാത്തൊരു പ്രായം കൂടിയാണത്. നമ്മൾ അഭ്യൂസിന് വിധേയമായിട്ടുണ്ടെന്ന് തിരിച്ചറിയുന്നത് ഒരുപക്ഷേ വളരെ വർഷങ്ങൾ കഴിഞ്ഞിട്ടായിരിക്കും. എന്തായിരിക്കും അന്ന് സംഭവിച്ചതെന്ന് നമ്മൾക്ക് മനസിലാക്കാൻ സാധിക്കില്ല'.

'എന്റ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. ഞാനും അത് വളരെ വർഷങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. അനുഭവിച്ചത് മറക്കണം മറക്കണം എന്ന് വിചാരിച്ച് ഫോഴ്സ് ചെയ്തിട്ട് കാര്യമില്ല, മനസിലാക്കണം. എന്റെ സിനിമയായ 'അപ്പനി'ൽ കുര്യാക്കോയെന്ന കഥാപാത്രം പറയുന്നൊരു ഡയലോഗ് ഉണ്ട്. പീഡിപ്പിക്കപ്പെട്ട ഭാര്യയെ കുറിച്ച് പറയുമ്പോൾ ഒരു ഡെറ്റോൾ ഒഴിച്ച് കഴുകുന്നതിന് പകരം അവൾ കയറിൽ തൂങ്ങിയെന്ന്, യഥാർത്ഥത്തിൽ വളരെ പവർഫുൾ ആയൊരു ഡയലോഗാണത്.
റേപ്പ് എന്നതിനെ ചെറുതാക്കി കാണുകയല്ല, പക്ഷേ നമ്മുടെ ജീവിതം അവസാനിപ്പിക്കാൻ മാത്രം അത് വർത്ത് അല്ല. ഒരാൾ നമ്മളെ ദ്രോഹിച്ചതിന് നമ്മൾ എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത്.

മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ട്. പണ്ടൊക്കെ പീഡനത്തിനരയായ പെൺകുട്ടി ആത്മഹത്യ ചെയ്യും. അതിന് പ്രതികാരം ചെയ്യാൻ വരുന്ന ആങ്ങളയും അച്ഛനും, പുരുഷ കഥാപാത്രങ്ങളാണ് പ്രതികാരം ചെയ്യാനൊക്കെ വരുന്നത്. അതിൽ നിന്നൊക്കെ മലയാള സിനിമ ഒരുപാട് മാറി. അപ്പൻ എന്ന സിനിമയിൽ ഒരു ആൺ കഥാപാത്രമാണ് പറയുന്നത് പീഡിപ്പിക്കപ്പെട്ട പെണ്ണ് ഡെറ്റോൾ കൊണ്ട് കുളിക്കണതിന് പകരം ആത്മഹത്യ ചെയ്തെന്ന്.

സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് വേണ്ടി പോരാടണം. വളരെ നല്ല ഇംപാക്ട് അതുണ്ടാക്കും. അതേസമയം തന്നെ പുരുഷൻമാർ ഇതിന് വേണ്ടി സംസാരിക്കുമ്പോൾ കൂടുതൽ ഫലമുണ്ടാക്കുമെന്ന് തോന്നിയിട്ടുണ്ട്. ശക്തമായ സന്ദേശങ്ങൾ സിനിമയിലൂടെ വരുമ്പോൾ അത് പുരുഷൻമാർ തയ്യാറാക്കുന്ന തിരക്കഥിയിൽ വരുമ്പോൾ അത് വളരെ പ്രോഗ്രസീവായിട്ടാണ് തോന്നുന്നത്.

മുൻപ് നമ്മുക്ക് അറിയില്ല, ഫെമിനിസം എന്താണ് , അതിന്റെ ആവശ്യം എന്താണെന്ന് ചിന്തിച്ച ഒരു സമയം എനിക്കും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴാണ് ഫെമിനിസം എന്നത് ബോധ്യമാകുന്നത്. എല്ലാ ജെന്ററിനും സമത്വത്തോടെ ജീവിക്കാൻ വേണ്ട നിലപാട് കൂടിയാണ് ഫെമിനിസം എന്ന ബോധം ഇപ്പോഴാണ് വന്നത്. നമ്മൾ ഇനിയും ഇതിനെ കുറിച്ച് സംസാരിച്ച് കൊണ്ടേയിരിക്കണം.
കുടുംബങ്ങളൊക്കെ വളരെ മാറിയിരിക്കുന്നു. താൻ ഒറ്റ മകളാണ്. അതുകൊണ്ട് വേർതിരിവ് എന്താണെന്ന് അറിഞ്ഞിട്ടില്ല. ഭർത്താവിന്റെ വീട് 'ഫ്രീഡം കൊടുക്കുന്ന' കുടുംബവും അല്ല. നമ്മൾ പലതും സംസാരിക്കുമ്പോഴാണ് കുടുംബക്കാർ ശരിയാണല്ലോ ഇങ്ങനെയൊക്കെ വേണമല്ലോ എന്നൊക്കെ ചിന്തിക്കുന്നത്, അതിൽ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്', രാധിക പറഞ്ഞു.












Click it and Unblock the Notifications