രണ്ട് കോടിയുടെ ആ പരസ്യം നിഷേധിക്കാന്‍ കാരണമുണ്ട്; തുറന്ന് പറച്ചിലുമായി നടി സായി പല്ലവി
തിരുവനന്തപുരം: കൃത്യമായ നിലപാടുകള്‍ പറഞ്ഞ് മുന്നോട്ട് പോവുന്ന പ്രമുഖ തെന്നിന്ത്യന്‍ താരമാണ് സായ് പല്ലവി. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ മോഡലായി അഭിനിയക്കാനുള്ള ക്ഷണം നിരസിച്ച താരത്തിന്‍റെ പ്രഖ്യാപനം നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. തന്‍റെ നിലപാടുകള്‍ ആര്‍ക്ക് മുന്നിലും ഉറക്കെ പറയാനുള്ള ആര്‍ജ്ജവമാണ് മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ പ്രേമം എന്ന സിനിമയും വലിയൊരു പ്രേക്ഷക സമൂഹത്തേയും തനിക്ക് നല്‍കിയതെന്നുമാണ് താരം ഇപ്പോള്‍ വ്യക്തമാക്കുന്നത്.
സായി പല്ലവി
മുഖത്തെ പാടുകളെക്കുറിച്ച് അപകര്‍ഷതാ ബോധം കൊണ്ടു നടന്നിരുന്ന ഒരു വ്യക്തിയായിരുന്നു താന്‍. എന്നാല്‍ അതേ പാടുകള്‍ ഉള്ള മുഖത്തോടെ എന്ന സ്വീകരിച്ചതും ആഘോഷിച്ചതും പ്രേക്ഷകരാണെന്നും സായ് പല്ലവി പറയുന്നു. പണത്തേക്കാള്‍ പ്രധാന്യം പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സായി പല്ലവി പറയുന്നു.
ലളിത ജീവിതം
എല്ലായ്പ്പോഴും ലളിത ജീവിതം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. പണം ഒരിക്കലും എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടില്ല. ഇതന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയല്ലാവത്തരും നമുക്ക് ചുറ്റുമുണ്ട്. അവരെ കുറ്റപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ തിരഞ്ഞെടുപ്പുകളുണ്ടെന്നും അവര്‍ പറയുന്നു.
അപകര്‍ഷതാബോധം
എന്നാല്‍ നമ്മുടെ ഒരു തിരഞ്ഞെടുപ്പ് നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കില്‍ ഒരു നിലപാട് എടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്‍റെ അഴകളവുകള്‍ വച്ച് സ്വന്തം നിറത്തിന്‍റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകര്‍ഷതാബോധം കൊണ്ടു നടക്കുന്നവര്‍ ഏറെയുണ്ട്. ഞാനെന്തിന് മറ്റുള്ളവരെ കുറിച്ച് പറയണം.
പ്രേമം സിനിമയില്‍
ഞാന്‍ സ്വയം അങ്ങനെയായിരുന്നല്ലോ. പ്രേമം സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് ഞാനും ക്രീമുകള്‍ പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തേക്ക് പോവാന്‍ പോലും എനിക്ക് മടിയായിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കും. പുറത്തിറങ്ങിയാല്‍ ആളുകള്‍ എന്‍റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കു എന്നതായിരുന്നു എന്‍റെ വിചാരം.
കണ്ണില്‍ നോക്കി സംസാരിക്കില്ല
എന്‍റെ കണ്ണില്‍ നോക്കി സംസാരിക്കില്ല. ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവര്‍ക്ക് എന്നെ കൂടുതല്‍ ഇഷ്ടമാവുകയാണ് ചെയ്തത്. ആ കഥാപാത്രം കൗമാരക്കാരെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. അത് എന്നെ കൂടുതല്‍ കരുത്തയാക്കിയെന്നും സായി പല്ലവി പറയുന്നു.
സ്നേഹത്തിന് പകരമായി
അവരുടെ ആ സ്നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും തിരികെ നല്‍കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അവര്‍ ഒറ്റക്കല്ല എന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഇക്കാര്യങ്ങളൊന്നും മുന്‍കൂട്ടി തയ്യാറാക്കിയിട്ടായിരുന്നില്ല ഞാന്‍ സിനിമയിലേക്ക് വന്നത്. എല്ലാം സംഭവിച്ചു പോയതാണ്. എന്‍റെ വീട്ടില്‍ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
എന്‍റെ അനിയത്തി
എന്നെക്കാളും കുറച്ച് ഡാര്‍ക്ക് ആണ് എന്‍റെ അനിയത്തി. അവൾ ചില പച്ചക്കറികള്‍ കഴിക്കില്ലായിരുന്നു. അപ്പോള്‍ അമ്മ പറയും ചേച്ചിയെ പോലെ നിറം വെക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന്. ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
ആ പരസ്യം
ഇത്തരം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല. എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അത്രയെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്ത് കാര്യം. അതുകൊണ്ട് ആ പരസ്യം ഒഴിവാക്കല്‍ എന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും സായി പല്ലവി പറയുന്നു.
Recommended Video
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം