'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല
തൃശൂര്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട്ടെ സിനിമാ പ്രൊമോഷനില്‍ അതിഥിയായി നടി ഷക്കീല എത്തുന്നതിനെ ചൊല്ലി ചില വിവാദങ്ങള്‍ ഉടലെടുത്തത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഷക്കീലയാണ് എത്തുന്നത് എന്ന് അറിഞ്ഞ് കോഴിക്കോട്ടെ ഹൈ ലൈറ്റ് മാള്‍ പരിപാടി അവസാനം നിമിഷം ഒഴിവാക്കി എന്നതായിരുന്നു വിവാദം. സംവിധായകന്‍ ഒമര്‍ ലുലുവാണ് ഇക്കാര്യം അറിയിച്ച് ആദ്യം രംഗത്തെത്തിയത്.
ഷക്കീലയും തന്നെ ചൊല്ലി പരിപാടി മാറ്റി വെച്ചതില്‍ അതൃപ്തിയുമായി എത്തിയിരുന്നു. എന്നാല്‍ അതിഥി ആരാണ് എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നില്ല എന്നും അതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ ആണ് പരിപാടി നടത്താതിരുന്നത് എന്നുമാണ് ഹൈ ലൈറ്റ് മാള്‍ അധികൃതര്‍ പറഞ്ഞത്. മുന്‍കൂട്ടി അറിയിച്ചാല്‍ ഷക്കീലയെ വെച്ച് പരിപാടി നടത്തുന്നതില്‍ എതിര്‍പ്പില്ല എന്നും ഹൈ ലൈറ്റ് മാള്‍ അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവം വലിയ വിവാദമായിരുന്നു. ബി ഗ്രേഡ് സിനിമയില്‍ അഭിനയിച്ചു എന്നതിന്റെ പേരില്‍ ഷക്കീലയെ മാറ്റി നിര്‍ത്തുന്നതില്‍ ശരിയില്ല എന്നായിരുന്നു പലരുടേയും അഭിപ്രായം. ഇതിന് പിന്നാലെയാണ് ഷക്കീലയെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സഹയാത്രികയുടെ 'ഇടം' പരിപാടിയില്‍ പങ്കെടുപ്പിച്ചത്. ഈ പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകയായിരുന്നു ഷക്കീല.
ഇതോടെ കോഴിക്കോട്ടെ ദുരനുഭവം തൃശൂരിലെത്തിയപ്പോള്‍ മാറി എന്നാണ് ഷക്കീല പറയുന്നത്. തന്നെ ഈ നിലയില്‍ ആക്കിയത് മലയാളികള്‍ ആയിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ അവഗണിക്കുന്നത് ശരിയല്ല എന്നും നേരത്തെ തന്നെ അവര്‍ തുറന്നടിച്ചിരുന്നു. ഇപ്പോള്‍ തൃശൂരിലെ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിലും സ്വീകരിച്ചതിലൂടേയും കോഴിക്കോട്ടെ സംഭവം ഏല്‍പ്പിച്ച വിഷമം മറക്കുന്നതിന് സഹായിച്ചു എന്നുമാണ് ഷക്കീല പറയുന്നത്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സഹയാത്രികയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനമാണ് ഷക്കീല ഉദ്ഘാടനം ചെയ്തത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അവരില്‍ ഒരാളായി താനും നില്‍ക്കും എന്ന് പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഷക്കീല പറഞ്ഞു.
10 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തി.. പക്ഷെ രണ്ട് മാസമായിട്ടും കാശ് കിട്ടിയില്ല; ദുരനുഭവം ഇങ്ങനെ
20 വര്‍ഷം കൊണ്ട് കേരളം ഒട്ടാകെ മാറിയെന്നും ഷക്കീല ചൂണ്ടിക്കാട്ടി. ജനങ്ങളില്‍നിന്നു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അതില്‍ നന്ദിയുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ ലോകം ഏറെ വ്യത്യസ്തമാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ ഒരാള്‍ക്കു മുന്നിലും സ്വീകാര്യത ലഭിക്കാനായി കൈ നീട്ടരുത് എന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. അക്കാലമൊക്കെ കഴിഞ്ഞുപോയി എന്നും ഷക്കീല ഓര്‍മിപ്പിച്ചു.
മുമ്പ് ട്രാന്‍സ് വ്യക്തികള്‍ക്ക് കേരളത്തില്‍ തങ്ങാനാകാത്ത അവസ്ഥയായിരുന്നു എന്നും അത്രയ്ക്ക് പരിഹാസം പല കോണുകളില്‍നിന്നുമുണ്ടായിരുന്നു ഷക്കീല ചൂണ്ടിക്കാട്ടി. അതോടെയാണ് പലരും ഇവിടെ നിന്ന് ചെന്നൈയിലേക്ക് മാറിയത് എന്നും ഷക്കീല പറഞ്ഞു. എന്നാല്‍ ഇന്ന് ഈ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു എന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ കേരളത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്നും ഷക്കീല ചൂണ്ടിക്കാട്ടി.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ അംഗീകരിക്കപ്പെടുന്നതിനാലാണ് ഇത് എന്നും ഈ മാറ്റം പ്രസക്തമാണെന്നും കേരളത്തിലെ സര്‍ക്കാരിനോടാണ് അതിന് താന്‍ നന്ദിപറയുന്നത് എന്നും ഷക്കീല പറഞ്ഞു. തന്റെ അമ്മയോട് പലരും താന്‍ വിവാഹം കഴിക്കാത്തത് എന്താണ് എന്ന് ചോദിച്ചിരുന്നു എന്നും ഷക്കീല പറഞ്ഞു. അതിനിടെ ആണ് തങ്കം എന്ന് കുട്ടിയെ ലഭിക്കുന്നത്. തന്നെ ആദ്യമായി അമ്മ എന്ന് വിളിക്കുന്നത് തങ്കമാണ്.
ഇന്ന് ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പടെ 3500 കുഞ്ഞുങ്ങളാണ് തനിക്ക് ഉള്ളത് എന്നാണ് ഷക്കീല പറയുന്നത്. ഏഴ് വര്‍ഷം മുമ്പ് അത്യന്തം നിരാശയായിരുന്നു എന്നും അതിനിടെ കൃപാമ്മ എന്ന സ്ത്രീയാണ് എങ്ങനെയാണ് ശരിയായി ജീവിക്കേണ്ടത് എന്ന പാഠം പകര്‍ന്നത് എന്നും ഷക്കീല ഓര്‍ത്തെടുത്തു.