പെൺകുട്ടികൾ രാത്രി സഞ്ചാരം ഒഴിവാക്കണം; എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രി യാത്ര ചെയ്യുന്നതെന്ന് ഷീല
തിരുവനന്തപുരം: പെൺകുട്ടികൾ എന്തിനാണ് രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെന്ന ചോദ്യവുമായി നടി ഷീല. കേരള കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ലെന്നും അവർ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് രാത്രിയാത്ര സുരക്ഷിതമല്ലെന്ന് നടി പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അത് നിർഭാഗ്യകരമായി പോയെന്നും ഷില പറഞ്ഞു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരിതെറ്റുകളെപ്പറ്റിയൊന്നും എനിയ്ക്കറിയില്ലെന്നും അവർ പറഞ്ഞു.

ഒറ്റ ദിവസം കൊണ്ട് നന്നാക്കാനാകില്ല
സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല. അപ്പോള്‍ നമ്മള്‍ കുറച്ചു സൂക്ഷിക്കണം. ഈ സംഭവം മാത്രമല്ല ജഗതിയ്ക്കും മോനിഷയ്ക്കും അപകടമുണ്ടായത് രാത്രിയിലാണെന്നും ഷീല പറയുന്നു.

എല്ലാവരും മരിച്ചത് രാത്രി
സിനിമയിൽ കഴിവുള്ളവരെല്ലാം മരിച്ചത് രാത്രിയിലാണെന്നും, അതുകൊണ്ട് രാത്രി സഞ്ചാരം സിനിമക്കാർ നിർത്തണമെന്നുമാണ് നടി പറഞ്ഞത്. മോനിഷയുടേയും ജഗതിയുടെയും അപകടവും നടിക്ക് സംഭവിച്ചതും ഒരേ രീതിയിൽ തന്നെയാണ് ഷീല അഭിമുഖത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നത്.

സ്ത്രീകൾ ഒരുമിച്ച് നിൽക്കണം
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെപ്പറ്റിയും ഷീല അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്. സ്ത്രീകള്‍ ഒരുമിച്ച് നില്‍ക്കേണ്ടതും അവകാശങ്ങളെപ്പറ്റി സംസാരിയ്‌ക്കേണ്ടതും അനിവാര്യമാണെന്നും അഭിമുഖത്തിൽ നടി പറയുന്നുണ്ട്.

പുരുഷന് മുന്നിൽ അടക്കത്തോടെ നിൽക്കണം
സ്ത്രാകൾ ഒരുമിച്ച് നിൽക്കണം എന്ന് പറഞ്ഞ ഷീല, തലയെടുപ്പുള്ള ഒരു പുരുഷന്റെ കൂടെ അല്പം അടക്കത്തോടെ സ്ത്രീ നില്‍ക്കുന്നതില്‍ ഒരു സൗന്ദര്യമുണ്ടെന്നും, എന്നാല്‍ സ്ത്രീകളെ അടിമകളായി കാണാനും പാടില്ലെന്നും പറയുന്നു.












Click it and Unblock the Notifications