കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ല്; 30,000 കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉത്തേജനം പകരുന്ന പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അദാനി പോർട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി പ്രഖ്യാപിച്ചത്. ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ വച്ചാണ് വമ്പൻ പ്രഖ്യാപനം.
തുറമുഖ വികസനം, വിമാനത്താവള വിപുലീകരണം, ലോജിസ്‌റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും വരാനിരിക്കുന്ന നിക്ഷേപങ്ങൾ. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും കരൺ അദാനി പ്രഖ്യാപിച്ച തുകയിൽ ഉള്‍പ്പെടും.

ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015ല്‍ വിഴിഞ്ഞം പോര്‍ട്ടിന് നേതൃത്വം നല്‍കിയ അദാനി ഗ്രൂപ്പ് ഇതിനകം 5000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം അടുത്ത് തന്നെ നടത്തുമെന്നും കരണ്‍ അദാനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്‌ടിച്ചെന്നും കരൺ അദാനി പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബെന്നത് മാത്രമല്ല, ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കരണ്‍ അദാനി ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഉദ്‌ഘാടന വേളയിൽ കൂട്ടിച്ചേർത്തു. ഇതോടെ കേരളത്തിന്റെ മാറ്റത്തിന് ഇന്ധനം പകരുകയെന്ന അദാനി ഗ്രൂപ്പിന്റെ ലക്ഷ്യത്തിനാണ് കരുത്ത് പകരുന്നത്.
വിഴിഞ്ഞം മാത്രമല്ല മറ്റ് മേഖലകളിലും സമാനമായ മുന്നേറ്റം ഉണ്ടാക്കി എടുക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. 5500 കോടി രൂപ മുതൽമുടക്കിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി. യാത്രക്കാരുടെ ശേഷി 4.5 ദശലക്ഷത്തിൽ നിന്ന് 12 ദശലക്ഷമായി ഉയർത്തി. ഈ വിപുലീകരണം കേരളത്തിന്റെ കണക്റ്റിവിറ്റി, ടൂറിസം, വ്യാപാര സാധ്യതകൾ എന്നിവയ്ക്ക് ഉത്തേജനം നൽകും.
തുറമുഖ, വ്യോമയാന മേഖലകളിൽ മാത്രമല്ല കേരളത്തിലെ മറ്റ് മേഖലകളിലും അദാനി ഗ്രൂപ്പ് ശക്തമായ സാന്നിധ്യമാവാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ ലോകോത്തര ലോജിസ്‌റ്റിക്‌സ്, ഇ-കൊമേഴ്‌സ് ഹബ്ബും സിമന്റ് നിർമ്മാണ സൗകര്യങ്ങളുടെ വിപുലീകരണവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇവ കേരളത്തിന്റെ വ്യാവസായിക മേഖലയുടെ നട്ടെല്ലാവും.
വ്യാവസായിക മേഖലയിൽ ഊന്നിയുള്ള കേരളത്തിന്റെ മാറ്റം
പുരാതന മുസിരിസ് തുറമുഖത്ത് നിന്ന് വേരുകൾ കണ്ടെത്തിയത് ഉൾപ്പെടെ ആഗോള വ്യാപാരത്തിൽ കേരളത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കരൺ അദാനി പ്രശംസിച്ചു. ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിലും സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം വളർച്ചയിലും സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു, കേരളം വികസനത്തിന് മാതൃകയാണെന്നും വിശേഷിപ്പിച്ചു.
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും സംഭാവനകൾ അംഗീകരിച്ചു കൊണ്ട് വിഴിഞ്ഞത്തിന്റെ വികസനം ക്രമാനുഗതമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവരുടെ നേതൃത്വത്തെ കരൺ അദാനി അഭിനന്ദിക്കുകയും ചെയ്‌തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന കാഴ്‌ചപ്പാടിനെ കരൺ അദാനി ഊന്നിപ്പറയുകയുമുണ്ടായി.
വ്യവസായ സൗഹൃദമായി കേരളം
ഈ വർഷത്തെ ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംസ്ഥാനത്തിന് മുൻപിൽ വലിയ വാതിലുകളാണ് തുറക്കുന്നത്. വൻകിട ബിസിനസുകാർക്ക് വെല്ലുവിളി നിറഞ്ഞ ലക്ഷ്യസ്ഥാനമെന്ന കേരളത്തിന്റെ കുപ്രസിദ്ധിയാണ് ഇതോടെ ഇല്ലാതാവുന്നത്. നിക്ഷേപ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഉദ്യോഗസ്ഥ കാലതാമസം ഇല്ലാതാക്കുന്നതിനും കേരള സർക്കാരിന്റെ വ്യവസായ വകുപ്പ് സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും
അദാനി ഗ്രൂപ്പിന്റെ സ്വപ്‌ന നിക്ഷേപ പദ്ധതി കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ പുതിയ യുഗത്തെ സൂചിപ്പിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ആഗോള കണക്റ്റിവിറ്റി വർധിപ്പിക്കൽ, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ എന്നിവയിലൂടെ ഈ പദ്ധതികൾ കേരളത്തെ ലോക വേദിയിൽ മികച്ച സാമ്പത്തിക ശക്തിയായി മാറ്റുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications