കണ്ണൂരിലെ ദുർമരണത്തിലൊന്നും ജയരാജന് പങ്കില്ല; ഇനി എല്ലാം ജിൽജില്ലായി നടക്കും, ജയശങ്കറിന്റെ പരിഹാസം!
തിരുവനന്തപുരം: കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനെ പരിഹസിച്ച് അഡ്വ എ ജയശങ്കർ. ഷുഹൈബിന്റെ മരണത്തിൽ പാർട്ടിക്ക് ഒരു പങ്കും ഇല്ലെന്ന് പി ജയരാജൻ നെഞ്ചിൽ കൈവച്ച് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ അങ്ങിനെ പറയേണ്ട ആവശ്യമില്ല.
നാളിതുവരെ കണ്ണൂരിലെ ദുർ മരണങ്ങളിലൊന്നും പി ജയരജനോ പാർട്ടിക്കോ പങ്കുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പരിഹാസം. കോൺഗ്രസുകാർ തിരിച്ചടിക്കില്ലെന്നും 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കണ്ണൂർ വീണ്ടും കുരുതിക്കളമായി എന്ന ക്യാപ്ക്ഷനോടെയാണ് അദ്ദേഹം എഫ്ബിയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇനി, ബാക്കി കാര്യങ്ങൾ ജിൽജില്ലായി നടക്കും.'യഥാർത്ഥ' പ്രതികൾ ഉടനെ കീഴടങ്ങും, പാർട്ടി വക്കീലന്മാർ അവരെ ജാമ്യത്തിലിറക്കും, സാക്ഷികൾ കൂറുമാറും...വിപ്ലവം വിജയിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നു.
കോൺഗ്രസുകാർ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവർ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമെന്നും പറഞ്ഞ അദ്ദേഹം, സബ്കോ സന്മതി ദേ, ഭഗവാൻ! എന്ന് പോറഞ്ഞാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.